Business & Corporates

കാഞ്ചിപുരം, ഇന്നും വില്‍പനയില്‍ മുന്നില്‍

ഭൗമ സൂചിക പട്ടം ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ തുണിത്തരമാണ് കാഞ്ചിപുരം പട്ട് എന്ന പ്രത്യേകത കൂടി ഈ ഉല്‍പ്പന്നത്തിനുണ്ട്

നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന കാഞ്ചിപുരത്തെ പരമ്പരാഗത നെയ്ത്തു തൊഴിലാളികളുടെ മേല്‍നോട്ടത്തില്‍ ശുദ്ധമായ പട്ടു നൂലില്‍ നെയ്‌തെടുക്കുന്ന പട്ട് സാരികള്‍ കാഞ്ചിപുരം എന്ന ഈ പൗരാണിക നഗരത്തിന് ഒരു ബിസിനസ് മുഖം നല്‍കുന്നു. ഭൗമ സൂചിക പട്ടം ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ തുണിത്തരമാണ് കാഞ്ചിപുരം പട്ട് എന്ന പ്രത്യേകത കൂടി ഈ ഉല്‍പ്പന്നത്തിനുണ്ട്. അതിനാല്‍ തന്നെ പ്രതിമാസം കോടിക്കണക്കിന് രൂപയുടെ വ്യാപാരമാണ് ഈ കൊച്ചു നഗരത്തില്‍ നടക്കുന്നത്.

പട്ട് എന്നാല്‍ ഒരുകാലം വരെ ബനാറസ് ആയിരുന്നു ആളുകളുടെ മനസിലേക്ക് ഓടിയെത്തുക. കാഞ്ചിപുരത്തിന്റെ പേരും പെരുമയും അതിര്‍ത്തികടക്കുന്നതിനു മുന്‍പുള്ള കാര്യമായിരുന്നു അത്. എന്നാല്‍ ഇന്ന് ഗുണമേന്മയുടെയും മൂല്യത്തിന്റെയും കാര്യത്തില്‍ ബനാറസ് പട്ടിനോട് കിടപിടിക്കുന്നവയാണ് കാഞ്ചിപുരം പട്ടുകളും.

കൃഷ്ണദേവരായരുടെ കാലത്താണ് കാഞ്ചിപുരം പട്ടിന് ഇക്കാണുന്ന പ്രശസ്തി കൈവന്നത്, ഈ കാലഘട്ടത്തില്‍ ആണ് ആന്ധ്രാപ്രദേശില്‍നിന്നും തമിഴ്‌നാടിലേക്ക് നെയ്ത്തുകാരായ ദേവാംഗ, ശാലിഗര്‍ സമുദായത്തില്‍പ്പെട്ടവര്‍ കുടിയേറിയത്, പട്ടുസാരികള്‍ നെയ്യുന്നതില്‍ വിദഗ്ദ്ധരായിരുന്നു ഇവര്‍. ഇവരില്‍ നിന്നുമാണ് കാഞ്ചിപുരത്തെയാളുകള്‍ പട്ടിന്റെ നിര്‍മാണം അഭ്യസിച്ചത്. ഈ വിഭാഗത്തില്‍പെട്ടവരുടെ പിന്‍തലമുറക്കാരും പട്ടിന്റെ നിര്‍മാണത്തില്‍ വ്യാപൃതരാണ്.പട്ടുനൂലും സ്വര്ണനൂലും ചേര്ത്താണ് കാഞ്ചിപുരം സാരി നെയ്‌തെടുക്കുന്നത്. 10 ദിവസം മുതല് ഒരുമാസം വരെ വേണ്ടിവരും ഒരു കാഞ്ചിപുരം പട്ട് സാരി നെയ്‌തെടുക്കാന്. കാഞ്ചിപുരം പട്ടിന്റെ മൂല്യം വര്‍ധിക്കുന്നതിനുള്ള അടിസ്ഥാന കാരണമാണ് അത്.

പട്ടിന്റെ വൈവിധ്യമാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. സാമുദ്രിക പട്ടും, വസ്ത്രകലാ പട്ടും, പാരമ്പരാ പട്ടും നെയ്ത കാഞ്ചിപുരത്തെ നെയ്ത്തുകാര്‍ നെയ്‌തെടുക്കുന്നു. പാട്ടിലെ ഈ വ്യത്യസ്തതയാണ് ഇതിനെ കടല്‍ കടത്ത്തിയത്. പ്‌ളേച്ചര്‍ നൂലിനാല്‍ നെയ്‌തെടുക്കുന്ന കാഞ്ചിപുരം പട്ട് കാലമെത്ര കഴിഞ്ഞാലും ഭംഗിയോടെ നിലനില്‍ക്കും. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും പുതുമ നഷ്ടപ്പെടാത്ത്ത എത്രയോ കാഞ്ചിപുരം സാരികള്‍ സ്ത്രീകളുടെ കൈവശമുണ്ട്. ഉപയോഗശേഷം എത്രകാലം കഴിഞ്ഞു വിട്ടാലും പട്ടിന് വിലലഭിക്കും എന്നതാണ് മറ്റൊരു പ്രത്യേകത.

എത്ര വിദഗ്ദനായ തൊഴിലാളിക്കും ഒരു മാസത്തില്‍ പരമാവധി മൂന്ന് സാരികള്‍ മാത്രമേ നെയ്യാന്‍ സാധിക്കൂ. ദേവികാപുരത്തും, കമ്പയൂരിലും, തിരുമണിയിലുമാണ് സാരികള്‍ കൂടുതലും നിര്‍മിക്കപ്പെടുന്നത്.

വില്‍പനയില്‍ മുന്നില്‍

കാഞ്ചിപുരത്ത് എത്തുമ്പോള്‍ ഒരു സാരി വാങ്ങിക്കളയാം എന്ന് കരുതുന്നവരേക്കാള്‍ കൂടുതല്‍ ആളുകള്‍ ശുദ്ധമായ പട്ട് സ്വന്തമാക്കുന്നതിനായി കാഞ്ചിപുരത്ത് പോകണം എന്നാഗ്രഹിക്കുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച വിവാഹ ഷോപ്പിംഗ് ഡെസ്റ്റിനേഷനുകളില്‍ ഒന്നായി കാഞ്ചിപുരം മാറുന്നത് ഇങ്ങനെയാണ്. കര്‍ണാടകം, ആന്ധ്ര, ഒറീസ, കേരളം തുടങ്ങിയയിടങ്ങളിലേക്ക് സാരി കയറ്റുമതി ചെയ്യപ്പെടുന്നു. നൂറുകണക്കിന് റീട്ടെയ്ല്‍, ഹോള്‍സെയില്‍ വില്പനക്കാരാണ് കാഞ്ചിപുരത്തിന്റെ മണ്ണിലുള്ളത്.

ഓരോ സ്ഥലത്തെയും പ്രാദേശികമായ താല്‍പര്യങ്ങള്‍, മാറുന്ന ട്രെന്‍ഡുകള്‍ എന്നിവ മുന്‍നിര്‍ത്തി നെയ്ത്തില്‍ പല മാറ്റങ്ങളും വരുത്തുന്നുണ്ട് എങ്കിലും പിന്തുടരുന്നത് പരമ്പരാഗത നെയ്ത്തു രീതികള്‍ ആണ് എന്നത് തന്നെ കാഞ്ചിപുരം പട്ടിനെ ഏറെ പ്രിയപ്പെട്ടതാക്കുന്നു. എന്നാല്‍ ഇടനിലക്കാരുടെ ചൂഷണം ഈ രംഗത്ത് ഒരു വിലങ്ങുതടിയാകുന്നുണ്ട്. പാരമ്പര്യത്തെ ഉയര്‍ത്തിക്കാട്ടി കാഞ്ചിപുരം പാട്ടിനെയും നെയ്ത്തു തൊഴിലാളികളെയും സംരക്ഷിക്കേണ്ടത് അനിവാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version