Entrepreneurship

അസംഘടിതമായ ചെറുകിട മേഖല, തൊഴിലാളിക്ഷാമം സംരംഭകത്വം ഇവിടെ ഇങ്ങനെയാണ് !

ഫലപ്രദമായ ഏകജാലക സംവിധാനം എന്ന് പറയുമ്പോഴും, സംരംഭം തുടങ്ങുന്നതിനുള്ള ലൈസന്‍സിനായി കയറി ഒരു സംരംഭകന് കയറിയിറങ്ങേണ്ടി വരുന്നത് ആറോളം സര്‍ക്കാര്‍ ഓഫീസുകളിലാണ്

ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്റെ ഈ കാലഘട്ടത്തിലും, കേരളത്തില്‍ ബിസിനസ് ചെയ്യുക എന്നത് ഒട്ടും ഈസി അല്ല എന്ന് തെളിയിക്കുകയാണ് കേരളത്തിലെ എംഎസ്എംഇ മേഖലയില്‍ നിന്നും ഉയര്‍ന്നു വരുന്ന ചില പരാതികള്‍. ഫലപ്രദമായ ഏകജാലക സംവിധാനം എന്ന് പറയുമ്പോഴും, സംരംഭം തുടങ്ങുന്നതിനുള്ള ലൈസന്‍സിനായി കയറി ഒരു സംരംഭകന് കയറിയിറങ്ങേണ്ടി വരുന്നത് ആറോളം സര്‍ക്കാര്‍ ഓഫീസുകളിലാണ്.

ലൈസന്‍സ് കിട്ടിയാല്‍ തന്നെ തൊഴിലാളി ക്ഷാമവും തൊഴിലാളി സമരങ്ങളും. ഉല്‍പ്പാദന യൂണിറ്റുകളിലാകട്ടെ ഔട്ട്‌ഡേറ്റഡ് ആയ സാങ്കേതിക വിദ്യകളും മറ്റും തലവേദനയാകുന്നു. ചെറുകിട വ്യവസായികളുടെ കാര്യമെടുത്താല്‍ ബ്രാന്‍ഡിംഗിലെയും മാര്‍ക്കറ്റിംഗിലേയും അറിവില്ലായ്മ സംരംഭരുടെ നടുവൊടിക്കുന്നു. ഇത്തരമൊരു അവസരത്തില്‍ സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധ ആവശ്യമായ ചില കാര്യങ്ങളില്‍ വ്യവസായ കേരളം ചൂണ്ടിക്കാണിക്കുന്നു.

ചെറുകിട മേഖലയിലെ നല്ലൊരു വിഭാഗം സംരംഭകര്‍ സംഘടിതരല്ല. അതിനാല്‍ തന്നെ ഈ മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നു. പലപ്പോഴും ആഗ്രഹിച്ചു തുടങ്ങിയ ബിസിനസ് പാതിവഴിയില്‍ ഉപേക്ഷിച്ചും വായ്പ്പയെടുത്ത തുക തിരിച്ചടക്കാനാകാതെയും സംരംഭകര്‍ നെട്ടോട്ടമോടുമ്പോള്‍ മാത്രമേ ആളുകള്‍ക്ക് നിജസ്ഥിതി തിരിച്ചറിയുന്നുള്ളൂ. പദ്ധതികളെക്കുറിച്ച് സംരംഭകര്‍ക്ക് സര്‍ക്കാര്‍ ഭാഗത്തു നിന്നും വേണ്ടത്ര അറിവ് ലഭിക്കാത്തതും ഒരു പ്രധാന പ്രശ്‌നമാണ്. പത്തനംതിട്ടയിലെ പരുമല ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്, ചങ്ങനാശ്ശേരി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് എന്നിവിടങ്ങളില്‍ പ്രൊജക്റ്റുകള്‍ക്ക് കീഴില്‍ സംരംഭകര്‍ എത്താത്ത അവസ്ഥയാണ്. അശാസ്ത്രീയമായ മിനിമം വേതന നിര്‍ണയവും വ്യവസായത്തെ ബാധിക്കുന്നു.

ഗുജറാത്ത്, ആന്ധ്ര, കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ സ്ഥലങ്ങളില്‍ 120 രൂപയാണ് മിനിമം വേതനം എന്നിരിക്കെ 600 രൂപ മിനിമം വേതനമുള്ള കേരളത്തില്‍ നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ എങ്ങനെ വോപനി പിടിക്കുമെന്നതും പ്രധാന പ്രശ്‌നമാണ്. തൊഴില്‍ നിയമത്തിലെ ഭേദഗതികള്‍ തിരിച്ചടിയാകുന്നു. ഒരു വ്യാപാരി നിയമങ്ങള്‍ ലംഘിച്ചാല്‍ മറ്റു സംസ്ഥാനങ്ങളില്‍ അഞ്ഞൂറു രൂപ പിഴ അടച്ചാല്‍ മതിയെങ്കില്‍ കേരളത്തിലുള്ള വ്യാപാരി ഒരു ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെ പിഴയടക്കണം.

തൊഴിലാളിക്ഷാമം എക്കാലത്തെയും പ്രശ്‌നം

എക്കാലത്തും സംരംഭകര്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് തൊഴിലാളിക്ഷാമം. ഒരിടത്തും സ്ഥിരതയുള്ള തൊഴിലാളികളെ ലഭിക്കാനില്ല. അടിക്കടി വേതന വര്‍ധനവ് ആവശ്യയപ്പെടുന്നതും ഈ മേഖലക്കൊരു തിരിച്ചടിയാണ്. ശാരീരികാധ്വാനം ആവശ്യമായ തൊഴിലുകള്‍ക്കാണ് ഇവിടെ പ്രധാനമായും ആളുകളെ കിട്ടാത്തത്. പകരം കിട്ടുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്കാവട്ടെ, തൊഴിലില്‍ പ്രാവീണ്യം വളരെ കുറവാണ് താനും. തൊഴിലാളികളുടെ അഭാവം മൂലം ഏറ്റവും കൂടുതല്‍ പ്രശ്‌നത്തിലായിരിക്കുന്നത് സ്‌പൈസസ് ഇന്‍ഡസ്ട്രിയാണ്. വിളവെടുപ്പിനു പാകമായ ചെടികള്‍ തൊഴിലാളികള്‍ ഇല്ലാത്തതുമൂലം വിളവെടുക്കാനാവാത്ത അവസ്ഥയാണ്.

തൊഴിലാളികളെ ലഭിക്കുമ്പോഴാകട്ടെ ഉയര്‍ന്ന വേതനം പ്രശ്‌നമാകുന്നു.തൊഴിലാളി യൂണിയനുകളുടെ കടന്നു കയറ്റം മറ്റെല്ലാ കാലഘട്ടങ്ങളിലും എന്ന പോലെ ഇപ്പോഴും വന്‍ ബുദ്ധിമുട്ടുകള്‍ സുഷ്ടിക്കുന്നു. മാത്രമല്ല, തൊഴിലാളികള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഒരു സ്ഥാപനത്തില്‍ നിന്നും പറിഞ്ഞു പോകാം. എന്നാല്‍ ഉല്‍പ്പാദനക്ഷമതയില്ലാത്ത ഒരു തൊഴിലാളിയെ പിരിച്ചു വിടണമെങ്കില്‍ മൂന്നുമാസം മുന്‍പ് നോട്ടീസ് ഇടണം.

മൂലധന സമാഹരണം തലവേദനയാകുമ്പോള്‍

ഒരു പുതിയ പദ്ധതിക്കായി അവതരിപ്പിക്കുന്ന ആശയം വിജയിച്ചാല്‍ അടുത്ത നടപടി ആവശ്യമായ മൂലധനം സമാഹരിക്കുക എന്നതാണ്. പലപ്പോഴും മൂലധന സമാഹരണത്തിനായി ബാങ്ക് ലോണുകളെ വേണം ആശ്രയിക്കാന്‍. ബാങ്കിംഗ് വായ്പ രംഗത്തുണ്ടാകുന്ന മാറ്റങ്ങള്‍ സംരംഭക മോഹികളെ പിന്നോട്ട് വലിക്കുന്ന ഘടകമാണ്.

ബാങ്ക് വായ്പകള്‍ ലഭിക്കുന്നതിനായി ഇപ്പോള്‍ ഒരുപാട് വഴികള്‍ ലഭ്യമാണ് എങ്കിലും, വായ്പയ്ക്കായി ബാങ്കിനെ സമീപിക്കുമ്പോഴാണ് അത് എത്രമാത്രം ശ്രമകരമാണ് എന്ന തിരിച്ചറിവുണ്ടാകുക. നിശ്ചിത തുക വായ്പ ലഭിക്കണമെങ്കില്‍ നികുതി അടച്ച രസീത് മുതല്‍ ബിസിനസ് ആശയം ഇന്നത്തെ അവസ്ഥയില്‍ വിജയിക്കും എന്നത് സാധൂകരിക്കുന്ന തെളിവുകള്‍ വരെ വായ്പയ്ക്ക് അപേക്ഷിക്കുന്ന സമയത്ത് ഹാജരാകണം. ഉപാധികള്‍ ഒന്നുമില്ലാതെ, ഏറ്റവും എളുപ്പത്തില്‍ ലഭ്യമാകുന്ന മുദ്ര ലോണിന്റെ കാര്യത്തില്‍ പോലും ഇത്തരം പ്രശ്‌നങ്ങള്‍ ആരോപിക്കപ്പെടുന്നുണ്ട്. ലോണ്‍ എടുത്ത് സംരംഭം തുടങ്ങുമ്പോള്‍, എസ്റ്റിമേറ്റില്‍ നിര്‍മാണച്ചെലവ് കൂടുതലായി വന്നാല്‍, തുക അനുമതി ലഭിക്കാത്ത അവസ്ഥ വരും എന്നതും മറ്റൊരു പ്രശ്‌നമാണ്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version