News

സംസ്ഥാനത്തെ മാരിടൈം മേഖലയില്‍ പിപിപി മാതൃക ഫലപ്രദം: വി. എന്‍ വാസവന്‍

കേരള മാരിടൈം ബോര്‍ഡ് (കെഎംബി) ബോള്‍ഗാട്ടി പാലസ് ആന്‍ഡ് ഐലന്‍ഡ് റിസോര്‍ട്ടില്‍ സംഘടിപ്പിച്ച കേരള മാരിടൈം എജ്യുക്കേഷന്‍ കോണ്‍ഫറന്‍സ് (കെഎംഇസി 2024) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി

കേരളത്തിന്റെ മാരിടൈം മേഖലയുടെ പുരോഗതിക്ക് വിഴിഞ്ഞത്ത് നടപ്പാക്കിയ പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃക ഫലപ്രദമാണെന്നും ഭാവിയില്‍ കൊല്ലം, ബേപ്പൂര്‍, അഴീക്കല്‍ തുറമുഖങ്ങളില്‍ ഇത് പരിഗണിക്കുമെന്നും സഹകരണ – തുറമുഖ – ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. കേരള മാരിടൈം ബോര്‍ഡ് (കെഎംബി) ബോള്‍ഗാട്ടി പാലസ് ആന്‍ഡ് ഐലന്‍ഡ് റിസോര്‍ട്ടില്‍ സംഘടിപ്പിച്ച കേരള മാരിടൈം എജ്യുക്കേഷന്‍ കോണ്‍ഫറന്‍സ് (കെഎംഇസി 2024) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

മാരിടൈം മേഖലയില്‍ വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുന്നതില്‍ പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃക നിര്‍ണായക പങ്ക് വഹിക്കും. പിപിപി മാതൃകയിലൂടെ കേരളത്തിലെ മാരിടൈം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്. കൊല്ലത്തെ നീണ്ടകര, തൃശ്ശൂരിലെ കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലെ കേരള മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ (കെഎംഐ) പിപിപി മാതൃക കൊണ്ടുവരാനുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിംഗ് ഈ മാസം തന്നെ നടക്കുമെന്നും പരീക്ഷണ ഘട്ടത്തില്‍ 67 ഓളം കപ്പലുകള്‍ തുറമുഖത്ത് നങ്കൂരമിട്ടതായും മന്ത്രി അറിയിച്ചു. രാജ്യത്തെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേന്ദ്രസര്‍ക്കാര്‍ കേരളത്തെ തിരഞ്ഞെടുത്തിരുന്നു. കെഎംബിയുടെ കീഴില്‍ 17 നോണ്‍ മേജര്‍ തുറമുഖങ്ങളുണ്ട്. കേരളത്തിലെ തീരപ്രദേശം പ്രയോജനപ്പെടുത്തിയാല്‍ അതിലൂടെ വികസനവും സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയും സാധ്യമാകും. കേരളത്തെ വിജ്ഞാന സമ്പദ്വ്യവസ്ഥയാക്കുന്നതില്‍ കെഎംബിയുടെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് കെഎംഇസി 2024 പരിപാടി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

മാരിടൈം വിദ്യാഭ്യാസത്തിലെ മികവിന്റെ കേന്ദ്രമായി കേരളത്തെ വികസിപ്പിക്കാനുള്ള യത്‌നത്തിന്റെ ഭാഗമായി കേരള മാരിടൈം ബോര്‍ഡ് തയ്യാറാക്കിയ പുതിയ ലോഗോയും വീഡിയോയും ചടങ്ങില്‍ മന്ത്രി പ്രകാശനം ചെയ്തു.

രാജ്യത്തിന്റെ മാരിടൈം മേഖലയില്‍ വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങള്‍ ഭാവിയില്‍ പ്രധാന പങ്ക് വഹിക്കുമെന്ന് കെ. എസ് ശ്രീനിവാസ് മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. തുറമുഖ പ്രവര്‍ത്തനങ്ങള്‍, കസ്റ്റംസ്, ലോജിസ്റ്റിക്‌സ്, മറൈന്‍ സേഫ്റ്റി, കപ്പല്‍ നിര്‍മ്മാണം എന്നിവയില്‍ പ്രത്യേക കോഴ്‌സുകള്‍ ഉള്‍പ്പെടെയുള്ളവ ലഭ്യമാക്കും. മാരിടൈം ടെക്‌നോളജി പോലുള്ള അനുബന്ധ മേഖലകളില്‍ ഉയര്‍ന്ന വൈദഗ്ധ്യമുള്ള തൊഴിലാളികളെ വളര്‍ത്തിയെടുക്കണം. അത് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമാണ്. നീണ്ടകര ഇന്‍സ്റ്റിറ്റ്യൂട്ടിനെ മികവിന്റെ കേന്ദ്രമായി ഉയര്‍ത്തി ഭാവിയില്‍ മറൈന്‍ യൂണിവേഴ്‌സിറ്റിയാക്കി മാറ്റാനാണ് പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version