News

2000 രൂപ നോട്ടുകളില്‍ 98% തിരിച്ചെത്തി: 6970 കോടി രൂപ കൂടി തിരികെ കിട്ടണം

നോട്ടുനിരോധനത്തെ തുടര്‍ന്ന് 2016 നവംബറിലാണ് 2000 രൂപ നോട്ട് അവതരിപ്പിച്ചത്

റിസര്‍വ് ബാങ്കിന്റെ ക്ലീന്‍ നോട്ട് പോളിസി പ്രകാരം മടക്കി വിളിച്ച 2000 രൂപ നോട്ടുകളില്‍ 98% തിരിച്ചെത്തി. റിസര്‍വ് ബാങ്ക് ആണ് ഇക്കാര്യം അറിയിച്ചത്. ജനങ്ങളുടെ കൈവശമുള്ള 6970 കോടി രൂപ മൂല്യമൂള്ള നോട്ടുകളാണ് ഇനി മടങ്ങി എത്താനുള്ളതെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു. നോട്ടുനിരോധനത്തെ തുടര്‍ന്ന് 2016 നവംബറിലാണ് 2000 രൂപ നോട്ട് അവതരിപ്പിച്ചത്.

റിസര്‍വ് ബാങ്കിന്റെ ക്ലീന്‍ നോട്ട് പോളിസി പ്രകാരം 2023 മേയ് 19-നാണ് 2,000 രൂപ നോട്ട് പിന്‍വലിക്കുന്നതായി ആര്‍ബിഐ അറിയിച്ചത്. പ്രകാരമായിരുന്നു തീരുമാനം. അന്ന് 3.56 ലക്ഷം കോടി രൂപയായിരുന്നു വിനിമയത്തിനായി രാജ്യത്തുണ്ടായിരുന്നത്. 2024 ഒക്ടോബര്‍ 31 വരെയുള്ള കണക്കനുസരിച്ച് ഇത് 6970 കോടി രൂപയായി കുറഞ്ഞതായും റിസര്‍വ് ബാങ്ക് വ്യക്തമാക്കി. അവശേഷിക്കുന്ന 2000 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഓഫീസുകളില്‍ തന്നെ മാറ്റാനുള്ള സൗകര്യം നിലവിലുണ്ട്.

രാജ്യത്തെ ഏത് പോസ്റ്റോഫീസ് വഴിയും ആര്‍ബിഐ ഓഫീസിലേക്ക് തപാലായി നോട്ട് അയക്കാവുന്നതാണ്. പിന്നാലെ അക്കൗണ്ടിലേക്ക് പണമെത്തും. അഹമ്മദാബാദ്, ബെംഗളൂരു, ബേലാപൂര്‍, ഭോപ്പാല്‍, ഭുവനേശ്വര്‍, ചണ്ഡീഗഡ്, ചെന്നൈ, ഗുവാഹത്തി, ഹൈദരാബാദ്, ജയ്പൂര്‍, ജമ്മു, കാണ്‍പൂര്‍, കൊല്‍ക്കത്ത, ലഖ്നൗ, മുംബൈ, നാഗ്പൂര്‍, ന്യൂഡല്‍ഹി, പട്ന, തിരുവനന്തപുരം എന്നിവിടങ്ങളിലെ ആര്‍ബിഐയുടെ ഓഫീസുകളില്‍ ഇപ്പോഴും 2000 രൂപയുടെ നോട്ടുകള്‍ മാറ്റി വാങ്ങാന്‍ സൗകര്യമുണ്ടെന്നും ആര്‍ബിഐ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version