Business & Corporates

ഐപിഒയിലൂടെ 1500 കോടി സമാഹരിക്കാന്‍ ആശീര്‍വാദ് മൈക്രോ ഫിനാന്‍സ്

തൃശൂര്‍ ആസ്ഥാനമാക്കിയ മണപ്പുറം ഫിനാന്‍സിന് കീഴിലുള്ള കമ്പനിയാണ് ആശീര്‍വാദ് മൈക്രോഫിനാന്‍സ്

പ്രമുഖ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സിനു കീഴിലുള്ള ആശീര്‍വാദ് മൈക്രോ ഫിനാന്‍സ് ലിമിറ്റഡ് പ്രഥമ ഓഹരി വില്‍പ്പന(ഐപിഒ)യിലൂടെ 1500 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിടുന്നു. ഇത് സംബന്ധിച്ച കരടുരേഖ (ഡിആര്‍.എച്ച്.പി) സെബിയില്‍ സമര്‍പ്പിച്ചു. 10 രൂപ മുഖവിലയുള്ള പുതിയ ഓഹരികളുടെ വില്‍പ്പനയിലൂടെയാണ് 1500 കോടി രൂപ സമാഹരിക്കുന്നത്.

75 ശതമാനത്തില്‍ കുറയാത്ത ഓഹരികള്‍ ആനുപാതികമായി യോഗ്യരായ സ്ഥാപക നിക്ഷേപകര്‍ക്കും, 15 ശതമാനം ഓഹരികള്‍ സ്ഥാപക ഇതര നിക്ഷേപകര്‍ക്കും 10 ശതമാനം വരെ വ്യക്തിഗത നിക്ഷേപകര്‍ക്കുമാണ് മാറ്റിവച്ചിരിക്കുന്നത്. ഐപിഒയ്ക്കു മുന്നോടിയായി സ്വകാര്യ ഓഹരി വിറ്റഴിക്കുന്നതിലൂടെ 300 കോടി രൂപ വരെ സമാഹരിക്കുന്ന കാര്യവും കമ്പനി പരിഗണിക്കുന്നു. സമാഹരിക്കുന്ന ഫണ്ട് കമ്പനിയുടെ മൂലധന അടിത്തറ ശക്തിപ്പെടുത്തുന്നതിനും ഭാവി ബിസിനസ് ആവശ്യങ്ങള്‍ക്കും വിനിയോഗിക്കും.

കുറഞ്ഞ വരുമാനക്കാരായ സ്ത്രികള്‍ക്ക് മൈക്രോഫിനാന്‍സ് വായ്പകള്‍ ലഭ്യമാക്കുന്നതിലും ബാങ്കിങ് സേവനം ലഭ്യമല്ലാത്ത പ്രദേശങ്ങളിലെ ജനവിഭാഗങ്ങളിലേക്ക് ധനകാര്യ സേവനങ്ങളെത്തിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സംരംഭമാണ് ആശീര്‍വാദ് മൈക്രോഫിനാന്‍സ്. 2018ല്‍ രണ്ടു ശാഖകളുമായി തമിഴ്നാട്ടിലാണ് പ്രവര്‍ത്തനം തുടങ്ങിയത്. ഇന്ന് 22 സംസ്ഥാനങ്ങളിലും നാല് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 1684 ശാഖകളുണ്ട്. 450 ജില്ലകളില്‍ കമ്പനിയുടെ സാന്നിധ്യമുണ്ട്.

2023 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം 32.5 ലക്ഷം സജീവ മൈക്രോഫിനാന്‍സ് ഇടപാടുകാര്‍ കമ്പനിക്കുണ്ട്. സ്വര്‍ണ വായ്പകളും എംഎസ്എംഇ വായ്പകളുമാണ് പ്രധാനമായും നല്‍കുന്നത്. കൈകാര്യം ചെയ്യുന്ന ആസ്തികളുടെ കണക്കില്‍ മൂന്നാം സ്ഥാനത്തുമുള്ള എന്‍ബിഎഫ്സി മൈക്രോഫിനാന്‍സ് കമ്പനിയാണ് ആശീര്‍വാദ് മൈക്രോഫിനാന്‍സ്. 2022-23 സാമ്പത്തിക വര്‍ഷം കമ്പനിയുടെ ആസ്തി 10,040.89 കോടി രൂപയായിരുന്നു. 218.13 കോടി രൂപയാണ് അറ്റാദായം.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version