News

ഡിഫന്‍ഡ് ഓഹരികളില്‍ 10% ഇടിവ്; താല്‍ക്കാലികമെന്ന് വിദഗ്ധര്‍

സ്മോള്‍ ക്യാപ് ഓഹരികളില്‍ ലാഭമെടുപ്പും കറക്ഷനും നടന്നു. റീട്ടെയ്ലര്‍മാരാണ് വന്‍തോതില്‍ ലാഭമെടുപ്പ് നടത്തിയത്

സമീപകാലത്ത് ഓഹരി വിപണി വന്‍ കുതിപ്പ് നടത്തിയതിനൊപ്പം ഡിഫന്‍സ് മേഖലയിലെ കമ്പനികളും ശക്തമായ മുന്നേറ്റമാണ് നടത്തിയിരുന്നത്. നിഫ്റ്റി 20000 കടന്ന് പുതിയ സര്‍വകാല ഉയരത്തിലെത്തിയതിന് പിന്നാലെ വിപണിയിലെ മിഡ് ക്യാപ്, സ്മോള്‍ ക്യാപ് ഓഹരികളില്‍ ലാഭമെടുപ്പും കറക്ഷനും നടന്നു. റീട്ടെയ്ലര്‍മാരാണ് വന്‍തോതില്‍ ലാഭമെടുപ്പ് നടത്തിയത്.
ഇതേ ട്രെന്‍ഡില്‍ തന്നെ ശക്തമായ കറക്ഷനാണ് ഡിഫന്‍സ് ഓഹരികളിലും കാണാന്‍ സാധിക്കുന്നത്.

പ്രതിരോധ മേഖലയിലെ കമ്പനികളുടെ ഓഹരി മൂല്യത്തില്‍ 10 ശതമാനത്തിലേറെ ഇടിവാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഉണ്ടായത്. റെക്കോഡ് ഉയരത്തിലെത്തിയ കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ ഓഹരിയിലാണ് ഏറ്റവും ഇടിവുണ്ടായത്, 12%! തനേജ എയ്റോസ്പേസ് ആന്‍ഡ് ഏവിയേഷന്റെയും പൊതുമേഖലാ സ്ഥാപനമായ ബിഇഎംഎലിന്റെയും ഓഹരികള്‍ 11 ശതമാനം താഴേക്കു വീണു.

ഭാരത് ഡൈനാമിക്സിന് 10% ഇടിവ് സംഭവിച്ചു. ഗാര്‍ഡന്‍ റിസര്‍ച്ച് ഷിപ്പ് ബില്‍ഡേഴ്സ് ആന്‍ഡ് എന്‍ജിനീയേഴ്സ് ലിമിറ്റഡിന്റെ ഓഹരി 8% ആണ് വീണത്. പരസ് ഡിഫന്‍സിന്റെയും ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് അഥവാ ബെല്ലിന്റെയും മൂല്യത്തില്‍ 7% ഇടിവുണ്ടായി. അസ്ത്ര മൈക്രോവേവ്, മസഗണ്‍ ഡോക്ക്, സെന്‍ ടെക്നോളജീസ് എന്നിവയിലുണ്ടായത് 6% ഇടിവാണ്.


മേക്ക് ഇന്‍ ഇന്ത്യ പദ്ധതികളുടെ ബലത്തിലാണ് ഈ ഓഹരികള്‍ കുതിച്ചത്. വരും കാലത്തും പ്രതിരോധ ഉല്‍പ്പാദന മേഖലയില്‍ വന്‍ കുതിപ്പാണ് ഇന്ത്യ ലക്ഷ്യമിടുിന്നത്. ഈ സാഹചര്യത്തില്‍ ഡിഫന്‍സ് ഓഹരികള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇനിയും മുന്നേറുമെന്നും ഇപ്പോഴത്തേത് താല്‍ക്കാലിക തിരിച്ചടി മാത്രമാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version