News

സ്വിഫ്റ്റ് ഇടപാടുകളില്‍ യൂറോയെ മറികടന്ന് ചൈനീസ് യുവാന്‍ രണ്ടാമത്

കറന്‍സി അന്താരാഷ്ട്രവല്‍ക്കരിക്കാനുള്ള ചൈനയുടെ ശ്രമങ്ങളിലെ സുപ്രധാന നാഴികക്കല്ലാണിത്

അന്താരാഷ്ട്ര സ്വിഫ്റ്റ് സിസ്റ്റത്തില്‍ നിന്നുള്ള ഡാറ്റ അനുസരിച്ച്, സ്വിഫ്റ്റ് വ്യാപാര സെറ്റില്‍മെന്റുകളില്‍ യൂറോയെ മറികടന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന രണ്ടാമത്തെ കറന്‍സിയായി ചൈനീസ് യുവാന്‍. കറന്‍സി അന്താരാഷ്ട്രവല്‍ക്കരിക്കാനുള്ള ചൈനയുടെ ശ്രമങ്ങളിലെ സുപ്രധാന നാഴികക്കല്ലാണിത്.

2023 സെപ്തംബര്‍ വരെയുള്ള കണക്കനുസരിച്ച് അന്താരാഷ്ട്ര പേയ്‌മെന്റുകളുടെ 5.8% ഇടപാടുകള്‍ക്കാണ് യുവാന്‍ ഉപയോഗിച്ചത്. ഓഗസ്റ്റ് മാസത്തിലെ 4.82% ല്‍ നിന്ന് ഉപയോഗം ഒരു ശതമാനം ഉയര്‍ന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ യുവാനില്‍ ഏറ്റവുമധികം ഇടപാടുകള്‍ സമയമാണിത്. യുവാന്റെ കടന്നുകയറ്റത്തിനിടയിലും യുഎസ് ഡോളര്‍ കരുത്താര്‍ജിച്ചു നില്‍ക്കുന്നു.

സെപ്റ്റംബറിലെ 84.15% സ്വിഫ്റ്റ് ഇടപാടുകള്‍ക്കും യുഎസ് ഡോളറാണ് ഉപയോഗിച്ചത്. ഓഗസ്റ്റിലെ 83.95% ല്‍ നിന്ന് നേരിയ വര്‍ധനയും ആഗോള വ്യാപാരത്തിലെ ഡോളര്‍ ഉപയോഗത്തില്‍ ദൃശ്യമായി.

ചൈന ആഗോളതലത്തില്‍ സാമ്പത്തിക സ്വാധീനം വിപുലപ്പെടുത്തുന്നത് തുടരുന്നതിനിടെയാണ് ഈ വികസനം. ചൈനയുടെ സമ്പദ്വ്യവസ്ഥയുടെ വലിപ്പവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആഗോള പേയ്‌മെന്റുകളില്‍ യുവാന്റെ പങ്ക് ചെറുതാണെങ്കിലും, ഏകദേശം അഞ്ച് വര്‍ഷം മുമ്പ് ഇത് 1.81% മാത്രമായിരുന്നു. യുവാന്റെ വര്‍ദ്ധിച്ചുവരുന്ന പ്രാധാന്യം അന്താരാഷ്ട്ര വ്യാപാരത്തിലും ധനകാര്യത്തിലും ചൈനയുടെ വര്‍ദ്ധിച്ചുവരുന്ന പങ്കിനെ സൂചിപ്പിക്കുന്നു.

സൊസൈറ്റി ഫോര്‍ വേള്‍ഡ് വൈഡ് ഇന്റര്‍ബാങ്ക് ഫിനാന്‍ഷ്യല്‍ ടെലികമ്മ്യൂണിക്കേഷന്‍ (സ്വിഫ്റ്റ്) ലോകമെമ്പാടുമുള്ള ബാങ്കുകള്‍ തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും പേയ്‌മെന്റുകളും നിര്‍വ്വഹിക്കുന്നതുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നല്‍കുന്ന, ബെല്‍ജിയം ആസ്ഥാനമായ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version