News

ലക്ഷദ്വീപിലെ ടൂറിസം വികസനത്തിന് 3600 കോടി രൂപയുടെ പദ്ധതി

തുറമുഖ സൗകര്യങ്ങള്‍, റോഡുകള്‍, ബീച്ച് സൗകര്യങ്ങള്‍, മറ്റ് നിര്‍ണായക അടിസ്ഥാന സൗകര്യ പദ്ധതികള്‍ എന്നിവയുടെ വികസനം ഉള്‍പ്പെടുന്നതാണ് പദ്ധതി

ലക്ഷദ്വീപിനെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാന്‍ ലക്ഷ്യമിട്ടുള്ള 3,600 കോടി രൂപയുടെ അടിസ്ഥാന സൗകര്യ നവീകരണ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കി. തുറമുഖ സൗകര്യങ്ങള്‍, റോഡുകള്‍, ബീച്ച് സൗകര്യങ്ങള്‍, മറ്റ് നിര്‍ണായക അടിസ്ഥാന സൗകര്യ പദ്ധതികള്‍ എന്നിവയുടെ വികസനം ഉള്‍പ്പെടുന്നതാണ് പദ്ധതി.

ആന്ത്രോത്ത്, കല്‍പേനി, കടമത്ത് ദ്വീപുകളിലെ തുറമുഖ സൗകര്യങ്ങളുടെ വികസനം, കടമത്ത് ദ്വീപ്, അഗത്തി ദ്വീപ്, കവരത്തി ദ്വീപ് തുടങ്ങിയ തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ ബീച്ച് ഫ്രണ്ട്, പെരിഫറല്‍ റോഡുകളുടെ നിര്‍മ്മാണം എന്നിവയാണ് പദ്ധതിയിലെ പ്രധാന പരിപാടികള്‍. അറബിക്കടലില്‍ സ്ഥിതി ചെയ്യുന്ന ലക്ഷദ്വീപിലെ 36 ദ്വീപുകളിലുടനീളം കണക്റ്റിവിറ്റിയും ടൂറിസം അടിസ്ഥാന സൗകര്യങ്ങളും വര്‍ധിപ്പിക്കുന്നതിനുള്ള വലിയ ശ്രമത്തിന്റെ ഭാഗമാണ് ഈ സംരംഭങ്ങള്‍.

ലക്ഷദ്വീപിലെ 36 ദ്വീപുകളിലുടനീളം കണക്റ്റിവിറ്റിയും ടൂറിസം അടിസ്ഥാന സൗകര്യങ്ങളും വര്‍ധിപ്പിക്കുന്നതിനുള്ള വലിയ ശ്രമത്തിന്റെ ഭാഗമാണ് ഈ സംരംഭങ്ങള്‍

കേന്ദ്രത്തിന്റെ സാഗര്‍മാല പദ്ധതിയില്‍ നിന്നാണ് ഈ പദ്ധതികള്‍ക്കുള്ള ധനസഹായം കണ്ടെത്തുന്നത്. ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇടക്കാല ബജറ്റില്‍ ലക്ഷദ്വീപിലെ ടൂറിസം വികസനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് എടുത്തുപറഞ്ഞിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 4 ലെ സന്ദര്‍ശനത്തോടെയാണ് ലക്ഷദ്വീപിന് ഇന്ത്യയുടെ ടൂറിസം ഭൂപടത്തില്‍ തിളങ്ങുന്ന സ്ഥാനം ലഭിച്ചുതുടങ്ങിയത്. മാലദ്വീപില്‍ പുതിയതായി അധികാരമേറ്റ ചൈനീസ് അനുകൂല മുയ്സു സര്‍ക്കാരിനെ മെരുക്കുകയെന്ന വിദേശകാര്യ തന്ത്രവും ലക്ഷദ്വീപിലെ ടൂറിസം വികസനത്തിന് പിന്നിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version