News

കോള്‍ ഫോര്‍വേഡ്! എംടിഎന്‍എലിന്റെ പ്രവര്‍ത്തനങ്ങള്‍ ബിഎസ്എന്‍എലിന് കൈമാറാന്‍ കേന്ദ്രം

എംടിഎന്‍എല്‍ ഇതോടെ സ്വതന്ത്ര പ്രവര്‍ത്തനം അവസാനിപ്പിക്കും

മഹാനഗര്‍ ടെലിഫോണ്‍ നിഗത്തിന്റെ (എംടിഎന്‍എല്‍) മുഴുവന്‍ പ്രവര്‍ത്തനങ്ങളും ബിഎസ്എന്‍എലിന് കൈമാറാന്‍ കേന്ദ്ര സര്‍ക്കാര്‍. ഇതിന് മുന്നോടിയായി കമ്പനിയുടെ 30,000 കോടി രൂപ വരുന്ന കടം പുനഃസംഘടിപ്പിക്കുന്നതിന് അന്തിമരൂപം നല്‍കി വരികയാണ്. എംടിഎന്‍എല്‍ ഇതോടെ സ്വതന്ത്ര പ്രവര്‍ത്തനം അവസാനിപ്പിക്കും.

എംടിഎന്‍എലിലെ 3,000 ത്തോളം വരുന്ന ജീവനക്കാര്‍ക്ക് വോളണ്ടറി റിട്ടയര്‍മെന്റ് സ്‌കീം (വിആര്‍എസ്) നല്‍കണോ അതോ ബിഎസ്എന്‍എലിലേക്ക് മാറ്റണോ എന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. കമ്പനിയുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ബിഎസ്എന്‍എല്‍ കൈകാര്യം ചെയ്യാന്‍ തുടങ്ങിയാല്‍ മികച്ച ഫലങ്ങള്‍ ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. നിലവില്‍, എംടിഎന്‍എല്‍ ഡെല്‍ഹിയിലും മുംബൈയിലുമാണ് സേവനങ്ങള്‍ നല്‍കുന്നത്.

എംടിഎന്‍എലിന്റെ വമ്പന്‍ കടബാധ്യതയാണ് രണ്ട് സ്ഥാപനങ്ങളെയും ലയിപ്പിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയെ ഇതുവരെ പിന്നോട്ടടിപ്പിച്ചിരുന്നത്. 2022 ല്‍, രണ്ട് ടെലികോം സ്ഥാപനങ്ങളുടെയും കടം പുനഃക്രമീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.

കമ്പനിയുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ബിഎസ്എന്‍എല്‍ കൈകാര്യം ചെയ്യാന്‍ തുടങ്ങിയാല്‍ മികച്ച ഫലങ്ങള്‍ ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്

സ്വകാര്യ ടെലികോം കമ്പനികളുമായി മത്സരിക്കാന്‍ പല കാരണങ്ങളാണ്‍ ഇരു കമ്പനികള്‍ക്കുമായില്ല. 4ജി, 5ജി സേവനങ്ങളില്ലാത്തതും തിരിച്ചടിയായി. അത്യാധുനിക ടെലികോം സാങ്കേതികവിദ്യകളുടെ അഭാവം മൂലം സ്ഥാപനങ്ങള്‍ക്ക് ഓരോ മാസവും വരിക്കാരെ നഷ്ടപ്പെടുന്നുണ്ട്.

ഈ വര്‍ഷം ഏപ്രില്‍ അവസാനത്തോടെ ബിഎസ്എന്‍എലിന് 7.46% വരിക്കാരുടെ വിപണി വിഹിതമുണ്ടെങ്കില്‍, എംടിഎന്‍എലിന്റെ വിഹിതം 0.16% മാത്രമാണ്. റിലയന്‍സ് ജിയോയുടെ വയര്‍ലെസ് വരിക്കാരുടെ വിഹിതം 40.48 ശതമാനമാണ്. ഭാരതി എയര്‍ടെലിന് 33.12 ശതമാനവും വോഡഫോണ്‍ ഐഡിയക്ക് 18.77 ശതമാനവും വിപണി വിഹിതമുണ്ട്.

2023-24ല്‍ ബിഎസ്എന്‍എല്‍ 5,378.78 കോടി രൂപ നഷ്ടം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ എംടിഎന്‍എല്ലിന്റെ അറ്റനഷ്ടം സാമ്പത്തിക വര്‍ഷത്തില്‍ 3,267.5 കോടി രൂപയായി.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version