News

ലക്ഷം കോടി രൂപയുടെ ഐഫോണുകള്‍ ഇന്ത്യയില്‍ നിന്ന് കയറ്റിയയച്ച് ആപ്പിള്‍

ഇതേ വേഗതയില്‍ മുന്നോട്ടുപോയാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കകം ആപ്പിള്‍ 2.5 ലക്ഷം കോടി രൂപയുടെ ഉല്‍പ്പാദനം ഇന്ത്യയില്‍ നടത്തുമെന്ന് അനുമാനിക്കുന്നു

2024 ല്‍ ഇന്ത്യയില്‍ നിന്ന് ഒരു ലക്ഷം കോടി രൂപയുടെ ഐഫോണുകള്‍ കയറ്റിയയച്ച് റെക്കോഡിട്ട് ആപ്പിള്‍. മുന്‍ വര്‍ഷത്തെക്കാള്‍ 42 ശതമാനം അധികം കയറ്റുമതി വരുമാനമാണ് ഇന്ത്യയില്‍ നിന്ന് ആപ്പിള്‍ നേടിയത്. 2023 ല്‍ ഏകദേശം 75000 കോടി രൂപയുടെ ഐഫോണുകളാണ് ആപ്പിള്‍ ഇന്ത്യയില്‍ നിന്ന് കയറ്റിയയച്ചിരുന്നത്.

ആഭ്യന്തര ഉല്‍പ്പാദനത്തിലെ കുതിച്ചുചാട്ടമാണ് ആപ്പിളിന് നേട്ടമായത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2024 ല്‍ 46% വര്‍ധനവാണ് ഉല്‍പ്പാദനത്തില്‍ ദൃശ്യമായത്.

ഇതേ വേഗതയില്‍ മുന്നോട്ടുപോയാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കകം ആപ്പിള്‍ 2.5 ലക്ഷം കോടി രൂപയുടെ ഉല്‍പ്പാദനം ഇന്ത്യയില്‍ നടത്തുമെന്ന് അനുമാനിക്കുന്നു. ഇതോടെ ആഗോള ഐഫോണ്‍ ഉല്‍പ്പാദനത്തില്‍ ഇന്ത്യയുടെ വിഹിതം 26 ശതമാനമായി ഉയരും. നിലവില്‍ ഇത് 14 ശതമാനമാണ്.

ലോകത്തെ രണ്ടാമത്തെ വലിയ സ്മാര്‍ട്ട്ഫോണ്‍ വിപണിയായ ഇന്ത്യ, ആപ്പിളിന്റെ അഞ്ചാമത്തെ വലിയ വിപണി മാത്രമാണ്. പ്രീമിയം ഫോണുകളിലേക്ക് ചുവടുമാറുന്ന ഇന്ത്യയുടെ വിപണി സ്വഭാവം ആപ്പിളിന് പ്രതീക്ഷകള്‍ നല്‍കുന്നു. ഇന്ത്യയില്‍ ഐഫോണിന്റെ വില്‍പ്പന ഈ വര്‍ഷം 20% ഉയരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. വാവെയുടെ തിരിച്ചുവരവോടെ ചൈനയിലുണ്ടായ നഷ്ടം ഇന്ത്യന്‍ വിപണിയില്‍ നിന്ന് തിരിച്ചു പിടിക്കാമെന്നാണ് ആപ്പിള്‍ കണക്കാക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ പിഎല്‍ഐ (ഉല്‍പ്പാദന ബന്ധിത സബ്സിഡി) പദ്ധതി ആപ്പിള്‍ കാര്യമായിത്തന്നെ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഫോക്സ്‌കോണ്‍ ആണ് ഇന്ത്യയില്‍ നിന്ന് ആപ്പിള്‍ കയറ്റുമതി ചെയ്ത ഐഫോണുകളുടെ 54% നിര്‍മിച്ചത്. ടാറ്റ ഇലക്ട്രോണിക്സ് 29 ശതമാനവും ടാറ്റ ഏറ്റെടുത്ത പെഗാട്രോണ്‍ 17 ശതമാനവും ഐഫോണുകള്‍ നിര്‍മിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version