News

അനില്‍ അംബാനിക്ക് സെക്യുരിറ്റീസ് മാര്‍ക്കറ്റില്‍ നിന്ന് വിലക്ക്; 25 കോടി രൂപ പിഴയിട്ട് സെബി

റിലയന്‍സ് ഹോം ഫിനാന്‍സില്‍ നിന്ന് ഫണ്ട് വകമാറ്റിയതിനാണ് അനില്‍ അംബാനിക്കും കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്കും എതിരെ നടപടി എടുത്തിരിക്കുന്നത്

അനില്‍ അംബാനിയടക്കം 25 പേരെ സെക്യുരിറ്റീസ് മാര്‍ക്കറ്റില്‍ നിന്ന് വിലക്കി ഓഹരി വിപണി നിയന്ത്രാതാവായ സെബി. അഞ്ച് വര്‍ഷത്തേക്കാണ് ഇവരുടെ മേല്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.

അനില്‍ അംബാനിക്ക് 25 കോടി രൂപയുടെ പിഴയും ചുമത്തിയിട്ടുണ്ട്. ഡയറക്ടറായോ കെഎംപിയായോ (കീ മാനേജേരിയല്‍ പേഴ്സണ്‍) ഏതെങ്കിലും ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനിയില്‍ പ്രവര്‍ത്തിക്കാനും അനിലിന് സാധിക്കില്ല.

റിലയന്‍സ് ഹോം ഫിനാന്‍സില്‍ നിന്ന് ഫണ്ട് വകമാറ്റിയതിനാണ് അനില്‍ അംബാനിക്കും കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്കും എതിരെ നടപടി എടുത്തിരിക്കുന്നത്. ആറ് മാസത്തേക്ക് റിലയന്‍സ് ഹോം ഫിനാന്‍സിനെ സെക്യൂരിറ്റീസ് മാര്‍ക്കറ്റില്‍ നിന്നും വിലക്കിയിട്ടുണ്ട്. ആറ് ലക്ഷം രൂപ പിഴയും ചുമത്തി.

അനിലുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് വായ്പ നല്‍കുന്നെന്ന വ്യാജേന റിലയന്‍സ് ഹോം ഫിനാന്‍ഷ്യലില്‍ നിന്ന് ഫണ്ട് വകമാറ്റിയെന്നാണ് സെബിയുടെ 222 പേജ് വരുന്ന ഉത്തരവില്‍ പറയുന്നത്.

മൂല്യം ഇടിഞ്ഞു

വാര്‍ത്ത പുറത്തുവന്നതോടെ അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഓഹരികളുടെ വില ഇടിഞ്ഞു. റിലയന്‍സ് ഇന്‍ഫ്രയുടെ മൂല്യം 14 ശതമാനത്തോളം താഴേക്ക് പോയി. റിലയന്‍സ് പവര്‍, റിലയന്‍സ് ഹോം ഫിനാന്‍സ് എന്നിവയില്‍ 5 ശതമാനം ഇടിവ് ദൃശ്യമായി.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version