News

ബൈജൂസില്‍ നിക്ഷേപിച്ച 4110 കോടി രൂപ ഡച്ച് കമ്പനി എഴുതിത്തള്ളി

ബൈജൂസിന്റെ സാമ്പത്തികാവസ്ഥ, ബാധ്യതകള്‍, ഭാവി പരിപാടികള്‍ എന്നിവയെക്കുറിച്ച് വ്യക്തമായ ധാരണ ലഭിക്കാത്തതിന്റെ അടിസ്ഥാനത്തിലാണ് നടപടി

പ്രശ്‌നങ്ങളില്‍ നിന്നും പ്രശ്‌നങ്ങളിലേക്ക് കൂപ്പുകുത്തികൊണ്ടിരുന്ന, സാമ്പത്തിക പ്രതിസന്ധിയില്‍ ചക്രശ്വാസം വലിച്ച ഇന്ത്യന്‍ എഡ്യൂടെക് സ്ഥാപനമായ ബൈജൂസിനു ആശ്വസിക്കാം. ബൈജൂസില്‍ ഉണ്ടായിരുന്ന 49.3 കോടി ഡോളറിന്റെ (ഏകദേശം 4110 കോടി രൂപ) നിക്ഷേപം ഡച്ച് നിക്ഷേപ സ്ഥാപനമായ പ്രൊസൂസ് എഴുതിത്തള്ളി. ബൈജൂസിന്റെ സാമ്പത്തികാവസ്ഥ, ബാധ്യതകള്‍, ഭാവി പരിപാടികള്‍ എന്നിവയെക്കുറിച്ച് വ്യക്തമായ ധാരണ ലഭിക്കാത്തതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

2019 മുതല്‍ വിവിധ ഘട്ടങ്ങളിലായി 536 മില്യന്‍ ഡോളര്‍ (ഏകദേശം 4472 കോടി രൂപ) നിക്ഷേപമാണ് പ്രൊസൂസ് ബൈജൂസില്‍ നടത്തിയിരുന്നത്. ബൈജൂസിനെതിരെ നിയമനടപടിക്കായി കോടതിയെ സമീപിച്ച നാല് കമ്പനികളില്‍ ഒന്ന് കൂടിയാണ് പ്രൊസൂസ്. മികച്ച ടെക് സ്ഥാപനങ്ങളില്‍ നിക്ഷേപം ഇറക്കുന്ന പ്രൊസൂസിന് ബൈജൂസിന് പുറമെ സ്വിഗി, പേ യു (PayU), ഫാംഈസി തുടങ്ങിയ കമ്പനികളിലും നിക്ഷേപമുണ്ട്.

എന്നാല്‍ എഡ്യു ടെക്ക് മേഖലകളില്‍ സ്ഥാപനം നിക്ഷേപം നടത്തിയ സ്റ്റാക്ക് ഓവര്‍ഫ്ളോ, സ്‌കില്‍സോഫ്റ്റ്, ബൈജൂസ് എന്നീ മൂന്ന് കമ്പനികളും വേണ്ടത്ര നേട്ടമുണ്ടാക്കിയില്ല. നിലവിലെ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ ബൈജൂസ് മാനേജ്മെന്റ് നിരവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. അതെ സമയം ബൈജൂസ് തിരിച്ചു വന്നേക്കാമെന്നും തങ്ങള്‍ക്ക് പ്രതീക്ഷയുണ്ടെന്നും കമ്പനി വ്യക്തമാക്കി.

ഒരുകാലത്ത് 2200 കോടി ഡോളര്‍ (ഏകദേശം 1.8 ലക്ഷം കോടി) മൂല്യമുണ്ടായിരുന്ന ബൈജൂസില്‍ നിരവധി ക്രമക്കേടുകള്‍ നടക്കുന്നതായി കണ്ടെത്തിയാണ് ബൈജൂസിന്റെ തകര്‍ച്ചയ്ക്ക് കാരണം. ലോകത്തിലെ ഏറ്റവും വലിയ അസറ്റ് മാനേജ്മെന്റ് സ്ഥാപനമായ ബ്ലാക്ക് റോക്ക് അടക്കമുള്ളവര്‍ ബൈജൂസിന്റെ നിക്ഷേപം പിന്‍വലിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version