News

ബൈജൂസിന് മേല്‍ പിടിവിടാതെ നിക്ഷേപകര്‍; 4,430 കോടി രൂപ തിരികെപ്പിടിക്കാന്‍ ശ്രമം

അമേരിക്കന്‍ നിക്ഷേപക സ്ഥാപനത്തില്‍ നിക്ഷേപിച്ച 53.3 കോടി ഡോളറിനെച്ചൊല്ലി (4,430 കോടി രൂപ) നിക്ഷേപകരുടെ പോര് മുറുകുന്നു

സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് പതറുന്ന പ്രമുഖ എഡ്ടെക് സ്ഥാപനമായ ബൈജൂസിനു മേല്‍ സമ്മര്‍ദ്ദം കനക്കുന്നു. അമേരിക്കന്‍ നിക്ഷേപക സ്ഥാപനത്തില്‍ നിക്ഷേപിച്ച 53.3 കോടി ഡോളറിനെച്ചൊല്ലി (4,430 കോടി രൂപ) നിക്ഷേപകരുടെ പോര് മുറുകുന്നു. അമേരിക്കന്‍ ഹെഡ്ജ് ഫണ്ടായ കാംഷാഫ്റ്റ് കാപ്പിറ്റല്‍ ഫണ്ടാണ് തുക കൈകാര്യം ചെയ്തിരുന്നത്. എന്നാല്‍, ഈ തുക എവിടെയാണ് നിക്ഷേപിച്ചിട്ടുള്ളതെന്ന് കാംഷാഫ്റ്റ് വ്യക്തമാക്കിയിട്ടില്ല. ആയതിനാല്‍ തന്നെ തുടര്‍ അന്വേഷണം നടത്തി ഈ തുക തിരികെപ്പിടിക്കുക എന്നതാണ് നിക്ഷേപകരുടെ ആവശ്യം.

അമേരിക്കന്‍ വായ്പാദാതാക്കളില്‍ നിന്ന് 120 കോടി ഡോളര്‍ (ഏകദേശം 9,960 കോടി രൂപ) ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആന്‍ഡ് ലേണ്‍ കടമെടുത്തിട്ടുണ്ട്. ഇത് തിരിച്ചടയ്ക്കുന്നതില്‍ ബൈജൂസ് വീഴ്ചവരുത്തിയതിനെ തുടര്‍ന്നാണ് വായ്പാദാതാക്കള്‍ കോടതിയെ സമീപിച്ചത്. ഇതിനിടെ 53.3 കോടി ഡോളര്‍ ബൈജൂസ് മോര്‍ട്ടണ്‍ ഹെഡ്ജിലേക്കും തുടര്‍ന്ന് മറ്റൊരു വിദേശ ട്രസ്റ്റിലേക്കും മാറ്റിയെന്ന് വായ്പാദാതാക്കള്‍ അവകാശപ്പെടുന്നു.

എന്നാല്‍ നിക്ഷേപകരുടെ ഈ വാദത്തെ ബൈജൂസ് പിന്തള്ളി. പണം മാറ്റിയത് ഉപകമ്പനിയിലേക്കാണെന്നും നിയമലംഘനമോ വായ്പാദാതാക്കളുമായുള്ള കരാര്‍ലംഘനമോ ഇല്ലെന്നുമാണ് ബൈജൂസിന്റെ വാദം. 53.3 കോടി ഡോളര്‍ ബൈജൂസിന്റെ അമേരിക്കയിലെ ഉപകമ്പനിയായ ആല്‍ഫയുടെ പേരിലാണ്. എന്നാല്‍ വായ്പാക്കുടിശിക വരുത്തിയപ്പോള്‍ ആല്‍ഫയുടെ നിയന്ത്രണം വായ്പാദാതാക്കള്‍ പിടിച്ചെടുത്തിരുന്നു. ആല്‍ഫയെ പിടിച്ചെടുത്ത വായ്പാദാതാക്കളുടെ നടപടിക്കെതിരെ ബൈജൂസ് കോടതിയെ സമീപിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ബൈജൂസിനു മേല്‍ കുരുക്കുകള്‍ മുറുകുമ്പോള്‍ കോടതി ഇടപെടല്‍ എന്താകും എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version