Connect with us

Hi, what are you looking for?

Entrepreneurship

ദുബായിലും തിളങ്ങി ഒരു കേരള സ്റ്റാര്‍ട്ടപ്പ്

ഓട്ടിസം, പഠനവൈകല്യങ്ങള്‍, ഭാഷാ-സംസാര പ്രശ്‌നം, എഡിഎച്ഡി എന്നിവയുടെ ചികിത്സാരീതികള്‍ മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന ഒരു ഹെല്‍ത്ത്‌കെയര്‍ സ്റ്റാര്‍ട്ടപ്പ്

ദുബായ് ആരോഗ്യവകുപ്പിന്റെ എന്‍എബിഐഡിഎച് (നാഷണല്‍ ബാക്ക്‌ബോണ്‍ ഫോര്‍ ഇന്റഗ്രേറ്റഡ് ദുബായ് ഹെല്‍ത്ത്)അംഗീകാരം നേടിയിരിക്കുകയാണ് കേരളത്തിലെ ഒരു സ്റ്റാര്‍ട്ടപ്പ്. കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലെ ഹെല്‍ത്ത് കെയര്‍ സ്റ്റാര്‍ട്ടപ്പായ മെറ്റനോവയാണ് ശ്രദ്ധേയനേട്ടം കരസ്ഥമാക്കിയത്. ഓട്ടിസം, പഠനവൈകല്യങ്ങള്‍, ഭാഷാ-സംസാര പ്രശ്‌നം, എഡിഎച്ഡി എന്നിവയുടെ ചികിത്സാരീതികള്‍ മെച്ചപ്പെടുത്തലാണ് സ്റ്റാര്‍ട്ടപ്പിന്റെ പ്രവര്‍ത്തനം. ഈ മേഖലയില്‍ ഇന്ത്യയില്‍ നിന്ന് എന്‍എബിഐഡിഎച് അംഗീകാരം നേടുന്ന ആദ്യ സ്റ്റാര്‍ട്ടപ്പാണ് മെറ്റനോവ.

സ്വന്തം അനുഭവത്തില്‍ നിന്നാണ് ഈ മേഖലയില്‍ മെറ്റനോവ എന്ന ആശയമുണ്ടായതെന്ന് സിഇഒ വിബിന്‍ വര്‍ഗീസ് പറയുന്നു. ചെറിയ ക്ലാസ്സുകളില്‍ താന്‍ പറയുന്നത് അദ്ധ്യാപകര്‍ക്കോ, അദ്ധ്യാപകര്‍ പറയുന്നത് തനിക്കോ പൂര്‍ണമായും മനസ്സിലായിരുന്നില്ല. ഈ ജീവിതാനുഭവങ്ങളില്‍ നിന്നുമാണ് പില്‍ക്കാലത്തു ഇങ്ങനെ ഒരു ആശയത്തിലേയ്ക്ക് എത്തിച്ചേര്‍ന്നത്. ശൈശവാവസ്ഥയില്‍ തന്നെ ഈ രോഗം തിരിച്ചറിയാന്‍ സാധിച്ചാല്‍ ചികിത്സയും അനുബന്ധ തെറാപ്പികളും വളരെ എളുപ്പമാകും.

ഇക്കാര്യങ്ങള്‍ക്കായി രോഗികള്‍ക്കും ക്ലിനിക്കുകള്‍ക്കും ഉപയോഗിക്കാവുന്ന തരത്തിലുള്ള വ്യത്യസ്ത സോഫ്റ്റ് വെയറുകളാണ് തയ്യാറാക്കിയത്. സമഗ്ര സോഫ്റ്റ് വെയറെന്ന നിലയില്‍ ക്ലിനിക്കുകള്‍ക്ക് ഇത് വളരെ ഉപയോഗപ്രദമാണ്. കൂടുതല്‍ രോഗികളെ കുറഞ്ഞ സമയത്തിനുള്ളില്‍ പരിശോധിക്കാന്‍ സാധിക്കുമെന്നതാണ് പ്രധാനമേന്മ. ഇത്തരം രോഗ ചികിത്സയില്‍ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതും ശ്രമികരമായ ജോലിയാണ്. മണിക്കൂറുകള്‍ എടുത്തിരുന്ന ഈ പ്രക്രിയ മെറ്റനോവയുടെ സഹായത്തോടെ മിനിറ്റുകള്‍ കൊണ്ട് ചെയ്തു തീര്‍ക്കാനുമെന്നും വിബിന്‍ ചൂണ്ടിക്കാട്ടി.

ഓട്ടോമേറ്റഡ് റിപ്പോര്‍ട്ടുകള്‍, ഭാവി ചികിത്സയെക്കുറിച്ച് എഐ സഹായത്തോടെയുള്ള ഉപദേശങ്ങള്‍ തുടങ്ങിയവയെല്ലാം മെറ്റനോവ ചെയ്യുന്നുണ്ട്. ഇതിനു പുറമെ രോഗികളുടെ വിവരം സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ക്ലിനിക്കുകളെ സംബന്ധിച്ച് പ്രവര്‍ത്തനച്ചെലവ് കുറയ്ക്കാനും ക്രയശേഷി കൂട്ടാനും മെറ്റനോവയുടെ സേവനം സഹായിക്കുന്നു. മെച്ചപ്പെട്ട രീതിയില്‍ അപ്പോയിന്റ്മന്റ് നടത്താനും ഇത് സാധിക്കും.

കൃത്യസമയത്ത് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ തിരിച്ചറിയാന്‍ സാധിച്ചാല്‍ അവസരങ്ങളുടെ വാതായനങ്ങളാണ് കുട്ടികള്‍ക്ക് മുന്നില്‍ തുറക്കുന്നതെന്ന് മെറ്റനോവ സഹസ്ഥാപകയും വിബിന്റെ ഭാര്യയുമായ സൂസന്‍ വര്‍ഗീസ് പറയുന്നു. ചികിത്സമാത്രമല്ല, കുട്ടികളുടെ ശാക്തീകരണവും ആത്മവിശ്വാസം ബലപ്പെടുത്തുന്നതുമെല്ലാം മെറ്റനോവയുടെ ഭാഗമാണ്. കുട്ടിക്കാലത്ത് തന്നെ ഈ പ്രശ്‌നങ്ങളെ നേരിടുന്നത് കുട്ടികളുടെ ഭാവി ജീവിതത്തിന് മുതല്‍ക്കൂട്ടാകുമെന്നും അവര്‍ പറഞ്ഞു.

എന്‍എബിഐഡിഎച്ച് അംഗീകാരം ലഭിച്ചതോടെ കൂടുതല്‍ കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും മെറ്റനോവയുടെ ഗുണം ലഭിക്കുമെന്ന് വിബിന്‍ പറഞ്ഞു. ഓണ്‍ലൈന്‍ തെറാപ്പി സംവിധാനം കൂടി മെറ്റനോവ പ്രഖ്യാപിച്ചിട്ടുണ്ട്. സമയബന്ധിതവും ഗുണമേന്മയുള്ളതുമായ ചികിത്സ ലോകത്തിന്റെ ഏതു കോണില്‍ നിന്നും നേടാനാകുമെന്നതാണ് ഇതിന്റെ പ്രത്യേകതയെന്നും അദ്ദേഹം പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like