Connect with us

Hi, what are you looking for?

News

2028 ഓടെ എല്ലാ പശുക്കള്‍ക്കും ഇന്‍ഷുറന്‍സ്; മന്ത്രി ചിഞ്ചുറാണി

കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടെയാണ് പദ്ധതി നടപ്പിലാക്കുകയെന്നും മന്ത്രി പറഞ്ഞു

ക്ഷീരകര്‍ഷകരുടെ പശുക്കള്‍ക്ക് കേരള ഫീഡ്‌സ് നല്‍കുന്ന സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച. അടുത്ത മൂന്ന് സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ എല്ലാ പശുക്കള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന ബൃഹത്തായ പദ്ധതിയാണ് കേരളം ആവിഷ്‌കരിക്കുന്നതെന്ന് മൃഗസംരക്ഷണ ക്ഷീര വികസന മന്ത്രി ജെ. ചിഞ്ചുറാണി. കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടെയാണ് പദ്ധതി നടപ്പിലാക്കുകയെന്നും മന്ത്രി പറഞ്ഞു. ഇരിങ്ങാലക്കുട കല്ലേറ്റുംകരയില്‍ കെഎഫ്എല്‍ ആസ്ഥാനത്ത് ക്ഷീരകര്‍ഷകരുടെ പശുക്കള്‍ക്ക് കേരള ഫീഡ്‌സ് (കെഎഫ്എല്‍) നല്‍കുന്ന സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

കേരളത്തിലെ കറവപ്പശുക്കളില്‍ 95 ശതമാനവും സങ്കരയിനം പശുക്കളാണെന്ന് മന്ത്രി പറഞ്ഞു. കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് തീറ്റയുടെ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കൊണ്ടുവന്ന കേരള ഫീഡ് ആക്ട് ബില്ലില്‍ നിലവാരം കുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കമ്പനികള്‍ക്ക് പിഴ ചുമത്തുന്നതിന് വ്യവസ്ഥകളുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഒമ്പത് കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റുകളും മന്ത്രി വിതരണം ചെയ്തു.

കന്നുകാലി തീറ്റയുടെ പ്രധാന ഘടകമായതിനാല്‍ കേരളത്തില്‍ ചോളം കൃഷി ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആര്‍. ബിന്ദു പറഞ്ഞു. കേരള ഫീഡ്‌സ് വൈവിധ്യവല്‍ക്കരണ പദ്ധതികളുമായി മുന്നോട്ട് പോകണമെന്നും പശുക്കള്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതി നപ്പാക്കുന്ന കെഎഫ്എല്ലിന്റെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇടുക്കി ജില്ലയിലെ അണക്കരയില്‍ നടന്ന ‘പടവ് 2024’ സംസ്ഥാന ക്ഷീര കര്‍ഷക സംഗമത്തില്‍ വച്ചാണ് ഇന്‍ഷുറന്‍സ് പദ്ധതിക്കായി 250 ക്ഷീരകര്‍ഷകരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തത്.
ക്ഷീരമേഖലയില്‍ സമീപകാലത്ത് ഉണ്ടായ അഭൂതപൂര്‍വ്വമായ വളര്‍ച്ചയെ ചൂണ്ടിക്കാട്ടി 2018-ലെയും 19-ലെയും വെള്ളപ്പൊക്കത്തിലെയും പിന്നീട് കോവിഡ് വേളയിലെയും കഠിനമായ സാഹചര്യങ്ങളെയും കെഎഫ്എല്ലിന് തരണം ചെയ്യാന്‍ സാധിച്ചുവെന്ന് കെഎഫ്എല്‍ ചെയര്‍മാന്‍ കെ. ശ്രീകുമാര്‍ സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like