Connect with us

Hi, what are you looking for?

Entrepreneurship

ഹാപ്പി ഷാപ്പി, ആഘോഷങ്ങള്‍ക്ക് ഇനി അതിരുകളില്ല !

പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ഏതൊരു ഉപഭോക്താവിനെയും ഹാപ്പിയായി സംരക്ഷിക്കുന്നതിനുതകുന്ന സേവനങ്ങളാണ് ഹാപ്പി ഷാപ്പി തങ്ങളുടെ ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ ഒരുക്കിയിട്ടിരിക്കുന്നത്

ആശയ ദാരിദ്ര്യം കൊണ്ടാണ് ഇന്ത്യയില്‍ മികച്ച സംരംഭങ്ങള്‍ ഉണ്ടാകത്തേതെന്ന് പഴി പറഞ്ഞുകൊണ്ട് വിദേശരാജ്യങ്ങളിലെ സംരംഭകത്വ വികസന മാതൃകകളെ നോക്കി നെടുവീര്‍പ്പിടുന്നവര്‍ക്കുള്ള മറുപടിയാണ് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ഹാപ്പി ഷാപ്പി’ എന്ന സംരംഭം. പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ഏതൊരു ഉപഭോക്താവിനെയും ഹാപ്പിയായി സംരക്ഷിക്കുന്നതിനുതകുന്ന സേവനങ്ങളാണ് ഹാപ്പി ഷാപ്പി തങ്ങളുടെ ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ ഒരുക്കിയിട്ടിരിക്കുന്നത്.

സമയക്കുറവിന്റെ പേരില്‍ ആളുകള്‍ തങ്ങളുടെ മനസിലെ പല സ്വപ്നങ്ങളും ഉള്ളിലൊതുക്കുന്ന ഇക്കാലത്ത്, അവരുടെ മോഹങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് വേണ്ട പ്ലാറ്റ്‌ഫോം ഒരുക്കുകയാണ് ഹാപ്പി ഷാപ്പി ചെയ്യുന്നത്. ആഘോഷം എന്തുമാകട്ടെ, ഉപഭോക്താവിന്റെ ആവശ്യപ്രകാരം സൗന്ദര്യ സംരക്ഷണം മുതല്‍ വിവാഹാഘോഷങ്ങള്‍ വരെയുള്ള കാര്യങ്ങള്‍ ഹാപ്പി ഷാപ്പി കസ്റ്റമൈസ് ചെയ്ത് നല്‍കുന്നു.

27 വര്‍ഷമായി അമേരിക്കയില്‍ സ്ഥിര താമസമാക്കിയ സന സൂഡും 13 വര്‍ഷമായി അമേരിക്കയില്‍ സ്ഥിര താമസമാക്കിയ നിധിന്‍ സൂഡും വളരെ അവിചാരിതമായാണ് പരിചയപ്പെടുന്നതും പ്രണയത്തിലാവുകയും ചെയ്യുന്നത്.പഞ്ചാബിലെ ഒരു സാധാരണ പട്ടണത്തില്‍ ജനിച്ചുവളര്‍ന്ന നിതിന്‍ സൂഡ് ബിരുദാനന്തര ബിരുദത്തിനായാണ് അമേരിക്കയിലെ ജോര്‍ജ് വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെത്തുന്നത്. ഉത്തര്‍പ്രദേശ് സ്വദേശിനിയായ സന ഇതേ യൂണിവേഴ്‌സിറ്റിയില്‍നിന്നാണ് ഫോറിന്‍ അഫയേഴ്‌സ് ആന്‍ഡ് ജര്‍മനില്‍ ബിരുദാനന്തര ബിരുദവും നേടിയത്. എന്നാല്‍ ഒരേ പട്ടണത്തില്‍, ഒരേ സര്‍വകലാശാലയില്‍ പഠിച്ചിട്ടും പരസ്പരം പരിചയപ്പെടാതിരുന്ന ഇരുവരും കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം വ്യത്യസ്തമായ മേഖലകളില്‍ ജോലി തേടിപ്പോയി.

കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയ നിധിന്‍ സൂദിന് വേള്‍ഡ് ബാങ്കില്‍ ജോലി ലഭിച്ചു. എന്റര്‍പ്രൈസ് ആര്‍ക്കിടെക്ച്ചര്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‌സ് തുടങ്ങിയ വിഷയങ്ങളില്‍ നിധിന് മികച്ച പ്രാവീണ്യമുണ്ടായിരുന്നു. ഇന്റര്‍നാഷണല്‍ റിലേഷന്‍സ് എന്ന വിഷയത്തില്‍ ബിരുദം നേടിയ സന പിഡബ്ല്യൂസിയില്‍ ജോലി നേടി. ഈ കലഘട്ടത്തിലും ഇരുവരും പരസ്പരം പരിചയപ്പെട്ടിരുന്നില്ല.

ജോലിയില്‍ നിന്നും മാറ്റം ആഗ്രഹിച്ച ഇരുവരും പുതിയ സ്ഥാപനത്തിലെ അവസരങ്ങള്‍ തേടി പോയപ്പോഴാണ് പരിചയപ്പെടുന്നത്. ആ പരിചയം പിന്നീട് സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വിവാഹത്തിലേക്കും വഴി വച്ചു. വിവാഹ ശേഷവും അമേരിക്കന്‍ ജീവിതം തന്നെയാണ് ഇരുവരും ആഗ്രഹിച്ചിരുന്നത്. മികച്ച സ്ഥാപനത്തിലെ പ്രതിമാസം ലക്ഷങ്ങള്‍ വരുമാനം ലഭിക്കുന്ന ജോലിയില്‍ ഇരുവരും സന്തുഷ്ടരായിരുന്നു. തുടര്‍ന്ന് ഇരുവര്‍ക്കും രണ്ട് ആണ്‍മക്കള്‍ ജനിച്ചു.

മക്കളുടെ ജനനശേഷമാണ് സ്വന്തമായി എന്തെങ്കിലും സ്ഥാപനം തുടങ്ങണമെന്ന ചിന്ത ഇരുവരിലുമുണ്ടാകുന്നത്. അമേരിക്കയില്‍ സ്വന്തമായി വീട്, പൗരത്വം എന്നിവയുള്ളവര്‍ അപ്പോഴും ജന്മനാടായ ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നതിനെപ്പറ്റി ചിന്തിച്ചിരുന്നില്ല. എന്ത് ബിസിനസ് ആരംഭിക്കും എന്ന ചിന്തയില്‍ നിന്നുകൊണ്ട് പലകുറി ചിന്തിച്ചു. വ്യത്യസ്തമായ പല സംരംഭക ആശയങ്ങളും മനസിലൂടെ കടന്നു പോയി. അങ്ങനെയാണ് ഇന്ത്യയിലെ വിവാഹ വിപണിയെപ്പറ്റി ചിന്തിക്കുന്നത്.

ഇന്ത്യയിലേക്ക് തിരിച്ചു വിളിച്ചത് വിവാഹ വിപണിയുടെ സാധ്യതകള്‍

ഇന്ത്യന്‍ വിവാഹവിപണിയുടെ സാധ്യതകളാണ് നിധിന്‍ സൂഡിനെയും സന സൂഡിനെയും ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ചത്. കോടിക്കണക്കിന് രൂപയുടെ ബിസിനസ് നടക്കുന്ന മേഖലയാണ് ഇന്ത്യയിലെ വിവാഹങ്ങള്‍ എന്ന് ഇരുവരും മനസിലാക്കി. വിവാഹ ആഘോഷങ്ങള്‍, മേക്കപ്പ്, ബ്രൈഡല്‍ വെയര്‍, തുടങ്ങി നിക്ഷേപത്തിന്റെ സാദ്ധ്യതകള്‍ അനന്തമാണ്. എന്നാല്‍ ഇതില്‍ ഏത് രംഗത്താണ് നിക്ഷേപം നടത്തുക എന്നത് ഇരുവരെയും ആശയക്കുഴപ്പത്തിലാക്കി.

എന്ത് സംരംഭം തുടങ്ങിയാലും അത് പ്രത്യക്ഷത്തില്‍ സാങ്കേതിക രംഗവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ഒന്നാവണം എന്ന ആഗ്രഹം തുടക്കം മുതല്‍ക്ക് ഇരുവര്‍ക്കും ഉണ്ടായിരുന്നു. അങ്ങനെ ചിന്തിച്ചപ്പോഴാണ്, സമയക്കുറവിന്റെ പേരില്‍ ആഘോഷങ്ങള്‍ വെട്ടിക്കുറക്കുന്ന വ്യക്തികള്‍ക്ക് പിന്തുണനല്‍കി, അവര്‍ക്കായി ആഘോഷങ്ങളും മറ്റ് ഒരുക്കങ്ങളും സംഘടിപ്പിക്കുന്ന ഒരു സ്ഥാപനത്തിന് തുടക്കം കുറിക്കാം എന്ന ചിന്ത വരുന്നത്.

എന്നാല്‍ ആ ആശയം കേവലം ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനി എന്ന നിലയില്‍ ഒതുങ്ങിപ്പോകരുത് എന്ന വാശിയുണ്ടായിരുന്നു. അങ്ങനെയാണ് ഇന്ത്യന്‍ വിവാഹ വിപണിയെക്കുറിച്ച് കൂടുതല്‍ പഠിക്കുന്നത്. വധുവിന്റെയും വരന്റെയും പ്രധാന ആവശ്യങ്ങള്‍ എന്തെല്ലാമാണ്, ഷോപ്പിംഗില്‍ പ്രശനം നേരിടുന്നത് എന്ത് പര്‍ച്ചേസ് ചെയ്യുന്നതിലാണ് തുടങ്ങിയ കാര്യങ്ങളെ പറ്റി വിശദമായി പഠിച്ചു.

എല്ലാ വ്യക്തികള്‍ക്കും വേണ്ടത് ബ്യൂട്ടി കെയര്‍ തുടങ്ങി വെഡ്ഡിംഗ് റിസപ്ഷന്‍ വരെയുള്ള കാര്യങ്ങള്‍ക്കുള്ള വണ്‍സ്റ്റോപ്പ് സൊല്യൂഷനാണ് എന്ന് മനസിലാക്കിയ ഇരുവരും ആവശ്യങ്ങള്‍ കസ്റ്റമൈസ് ചെയ്തു നടപ്പിലാക്കാന്‍ കഴിയുന്ന രീതിയിലുള്ള ഒരു വെബ് പോര്‍ട്ടലിനു രൂപം നല്‍കാന്‍ തീരുമാനിച്ചു.

ഹാപ്പി ഷാപ്പി പിറക്കുന്നു

ഡല്‍ഹി കേന്ദ്രീകരിച്ച് താമസം തുടങ്ങിയ ഉടനെ, വിവിധ മേഖലകളിലെ പങ്കാളികളെ കണ്ടെത്തി. ഫാഷന്‍ , ട്രെന്‍ഡ്, ഗിഫ്റ്റ്, വെഡ്ഡിംഗ്, സെലബ്രേഷന്‍ തുടങ്ങി, ഏത് ഇന്ത്യക്കാരന്റേയും ആഘോഷം പൊലിപ്പിക്കാന്‍ ഓണ്‍ലൈന്‍ സൊല്യൂഷന്‍ നല്‍കുന്ന സ്റ്റാര്‍ട്ടപ്പ് എന്ന നിലയിലേക്ക് ഹാപ്പി ഷാപ്പി മാറിയത് വളരെ പെട്ടന്നായിരുന്നു. ഉപഭോക്താവിന് സോഷ്യല്‍ മീഡിയ സേവനങ്ങള്‍ നല്‍കുന്നതിനൊപ്പം ഇ-കൊമേഴ്‌സ് സംവിധാനങ്ങളും ലഭ്യമാക്കുകയാണ് ഹാപ്പി ഷാപ്പി ചെയ്യുന്നത്. ഇതുവഴി ഫാഷന്‍, ട്രെന്‍ഡ്, ഗിഫ്റ്റ്, കല്യാണം, കാര്‍ഡ് തുടങ്ങിയവയുമായി ബന്ധപ്പെട്ട ഐഡിയകള്‍ ലഭിക്കും.

ഉപഭോക്താവ് ആഗ്രഹം പ്രകടിപ്പിക്കുന്നതോടെ ഹാപ്പി ഷാപ്പി ബജറ്റ്, ഏത് ദിവസം വേണം, കസ്റ്റമൈസ്ഡ് ആണോ തുടങ്ങിയ ചോദ്യങ്ങള്‍ ചോദിക്കുകയും ഉത്തരങ്ങള്‍ നല്‍കുന്നതോടെ അടുത്ത ഘട്ടത്തിലേക്ക് പോകും. ഒരു ചാറ്റിങ് സംവിധാനമാണ് ഇവിടെ ലഭ്യമാക്കുന്നത്. ഉപഭോക്താക്കള്‍ക്ക് പുതിയ അനുഭവങ്ങള്‍ ലഭ്യമാക്കാനായാണ് ഇത്തരം ആശയം ഒരൊറ്റ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കിയത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് മികച്ച ജന പിന്തുണയാണ് ഹാപ്പി ഷാപ്പിക്ക് ലഭിച്ചത്. ഒട്ടനവധി ഹാപ്പി ഉപഭോക്താക്കളെ സൃഷ്ടിക്കാന്‍ സംരംഭത്തിനായി.

ഡല്‍ഹിക്ക് പുറമെ ഒട്ടനവധി ഇന്ത്യന്‍ നഗരങ്ങളില്‍ ഹാപ്പി ഷാപ്പിക്ക് ടൈഅപ്പുണ്ട്. ഉപഭോക്താക്കളില്‍ നിന്നും സ്ഥാപനം ഫീസ് ഒന്നും ഈടാക്കുന്നില്ല. മറിച്ച്, ഹാപ്പി ഷാപ്പിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന വെണ്ടര്‍മാരില്‍ നിന്നാണ് ഫീസ് ഈടാക്കുന്നത്. പ്രത്യക്ഷത്തില്‍ ഒരു ഏജന്റ് ചെയ്യുന്ന കാര്യങ്ങളാണ് ഹാപ്പി ഷാപ്പി ചെയ്യുന്നത്. എന്നാല്‍ അത് കസ്റ്റമൈസ് ചെയ്തു നല്കുന്നിടത്താണ് ഈ സ്ഥാപനത്തിന്റെ വിജയം.ആപ്പ് വഴിയും വെബ്‌സൈറ്റ് വഴിയും ഇപ്പോള്‍ ഹാപ്പി ഷാപ്പി സേവനം ലഭ്യമാണ്. സംരംഭത്തിന്റെ പിന്നില്‍ 10 പേര്‍ സഹായികളായുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Auto

2025 എഫ്.സി-എസ് എഫ്‌ഐ ഹൈബ്രിഡ് എന്ന് പേരു നല്‍കിയിരിക്കുന്ന ഈ മോട്ടോര്‍സൈക്കിളിന് 1,44,800 (എക്‌സ് ഷോറൂം, ഡല്‍ഹി) രൂപയാണ് വില വരുന്നത്‌

Life

മയക്കുമരുന്നിന്റെ ദുരുപയോഗം അടിയന്തരമായി നിയന്ത്രിച്ചില്ലെങ്കില്‍ കേരളം അക്രമാസക്തരായ ആളുകളുടെയും ഭ്രാന്തന്മാരുടെയും ഒരു കേന്ദ്രമായി മാറും

News

ദീര്‍ഘകാല ശ്വാസകോശ രോഗങ്ങള്‍ കണ്ടെത്തി ചികിത്സിക്കുക എന്നതാണ് സമാശ്വാസം പദ്ധതിയുടെ പ്രധാന ലക്ഷ്യം

Entrepreneurship

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള പുത്തന്‍ ഡിജിറ്റല്‍ ഉപകരണങ്ങളും സാങ്കേതികവിദ്യകളും ബിസിനസ് നടത്തിപ്പിന്റെ വലിയ രീതിയില്‍ തന്നെ മാറ്റിമറിക്കുകയാണ്