Connect with us

Hi, what are you looking for?

Life

എച്ച്ആര്‍ഡിഎസ് ഇന്ത്യ : സാമൂഹിക പ്രതിബദ്ധതയുടെ മൂന്ന് പതിറ്റാണ്ട്

കേരളത്തിലെ ആദിവാസികളുടെ ഉന്നമനം, ആദിവാസിമേഖലയിലെ അടിസ്ഥാന സൗകര്യവികസനം എന്നിവ ലക്ഷ്യമിട്ടുകൊണ്ട് പ്രവര്‍ത്തനമാരംഭിച്ച എച്ച്ആര്‍ഡിഎസ് ഇന്ന് പട്ടിണിയും ദാരിദ്ര്യവും കലശലായ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ്.

ആദിവാസി വിഭാഗങ്ങളുടെ സാമൂഹികമായ ഉന്നമനം ലക്ഷ്യമിട്ടുകൊണ്ട് കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച ഹൈറേഞ്ച് റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി (എച്ച്ആര്‍ഡിഎസ് ഇന്ത്യ) എന്ന പ്രസ്ഥാനം പ്രവര്‍ത്തന മികവിലൂടെ കര്‍മമണ്ഡലത്തില്‍ മൂന്ന് പതിറ്റാണ്ടുകള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. കോര്‍പ്പറേറ്റുകളുടെ സിഎസ്ആര്‍ ഫണ്ടുകള്‍, സംഭാവനകള്‍ എന്നിവയിലൂടെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ ആദിവാസികളുടെ ഉന്നമനം, ആദിവാസിമേഖലയിലെ അടിസ്ഥാന സൗകര്യവികസനം എന്നിവ ലക്ഷ്യമിട്ടുകൊണ്ട് പ്രവര്‍ത്തനമാരംഭിച്ച എച്ച്ആര്‍ഡിഎസ് ഇന്ന് പട്ടിണിയും ദാരിദ്ര്യവും കലശലായ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ്. അതിര്‍ത്തികള്‍ കടന്ന് എച്ച്ആര്‍ഡിഎസ് ഇന്ത്യ വികസിക്കുമ്പോള്‍ സാധ്യമാകുന്നത് ആഗോളതലത്തില്‍ ട്രൈബല്‍ ജനതയുടെ വികസനമാണ്. ആത്മാജി എന്നറിയപ്പെടുന്ന ഗുരു ആത്മ നമ്പിയാണ് എച്ച്ആര്‍ഡിഎസ് ഇന്ത്യയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നയിക്കുന്നത്. ഫൗണ്ടര്‍ സെക്രട്ടറി അജി കൃഷ്ണന്‍ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുന്നു. പ്രവര്‍ത്തനമികവിന്റെ മൂന്ന് പതിറ്റാണ്ടുകള്‍ പൂര്‍ത്തിയാക്കുന്ന ഈ വേളയില്‍ എച്ച്ആര്‍ഡിഎസ് ഇന്ത്യയുടെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍, ഭാവി പദ്ധതികള്‍, ആശയങ്ങള്‍ എന്നിവ അടുത്തറിയാം..

1995 ല്‍ കേരളത്തിലെ ഇടുക്കി ജില്ലയുടെ ഭാഗമായ തൊടുപുഴയില്‍ നിന്നുമാണ് ലോകത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വലിയ വിഭാഗം ജനതയുടെ ആശ്രയമാകാന്‍ പ്രാപ്തിയുള്ള എച്ച്ആര്‍ഡിഎസ് ഇന്ത്യ എന്ന പ്രസ്ഥാനത്തിന്റെ തുടക്കം. രാജ്യം സ്വാതന്ത്ര്യം നേടി അന്‍പതാണ്ടുകള്‍ പിന്നിടാറായിട്ടും അടിസ്ഥാന ജനവിഭാഗമായ ആദിവാസികളുടെ ജീവിത സാഹചര്യങ്ങളില്‍ കാര്യമായ ഒരുമാറ്റവും ഉണ്ടായിട്ടില്ലെന്ന തിരിച്ചറിവാണ് 1995 ല്‍ ഇത്തരമൊരു പ്രസ്ഥാനം ആരംഭിക്കുന്നതിന് കാരണമായത്.

ജീവിത സാഹചര്യങ്ങള്‍, വിദ്യാഭ്യാസ സൗകര്യങ്ങള്‍, സാമൂഹിക ജീവിതം എന്ന് വേണ്ട, വെള്ളം, ആഹാരം, പാര്‍പ്പിടം തുടങ്ങിയ ഏറ്റവും അടിസ്ഥാനമായ സൗകര്യങ്ങള്‍ പോലും ആദിവാസി സമൂഹത്തിനു ലഭ്യമല്ല എന്നുള്ള തിരിച്ചറിവില്‍ നിന്നുമാണ് എച്ച്ആര്‍ഡിഎസ് ഇന്ത്യ എന്ന സ്ഥാപനത്തിന്റെ തുടക്കം. പാര്‍ശ്വവത്കരിക്കപ്പെടുന്ന ആദിവാസി സമൂഹത്തിന്റെ സമൂലമായ ഉന്നമനത്തെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ഒരു എന്‍ജിഒ എന്ന നിലയിലാണ് എച്ച്ആര്‍ഡിഎസ് ഇന്ത്യ പ്രവര്‍ത്തനമാരംഭിച്ചത്.

അക്കാലത്ത്, വ്യാപാരി വ്യവസായ ഏകോപന സമിതി വൈസ് പ്രസിഡന്റ് ആയിരുന്ന മൈഥിന്‍ കൃഷ്ണന്‍ നായര്‍, ഡോ. രഘുനാഥ്, അഡ്വക്കേറ്റ് സിറിയക് ജേക്കബ്, ബിജു കൃഷ്ണന്‍, അജി കൃഷ്ണന്‍, രാമചന്ദ്രന്‍ തുടങ്ങിയ ധിഷണാശാലികളായ വ്യക്തികളുടെ സംഘടനമികവിലാണ് എച്ച്ആര്‍ഡിഎസ് ഇന്ത്യ പ്രവര്‍ത്തനമാരംഭിച്ചത്. ഇടുക്കി, വയനാട്, അട്ടപ്പാടി തുടങ്ങിയ ആദിവാസികള്‍ സജീവമായ മേഖലകളിലില്‍ അവരുടെ ഉന്നമനം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുക എന്നതെല്ലാമായിരുന്നു തുടക്കത്തില്‍ വിഭാവനം ചെയ്ത പദ്ധതി. ഇത് പ്രകാരം ആദിവാസികള്‍ നേരിടുന്ന പ്രധാന സാമൂഹിക, ആരോഗ്യ പ്രശ്‌നങ്ങള്‍, ചൂഷണങ്ങള്‍ എന്നിവയെപ്പറ്റി വിശദമായി പഠിച്ച് റിപ്പോര്‍ട്ടുകള്‍ തയ്യറാക്കിയായിരുന്നു തുടക്കം. എന്നാല്‍ കാലത്തിന്റെ അനിവാര്യത കൊണ്ടാകാം, പ്രവര്‍ത്തനം ആരംഭിച്ച് ചുരുങ്ങിയ സമയത്തിനുള്ളില്‍ കേരളത്തിന് പുറത്തേക്കും വേരുകള്‍ വ്യാപിപ്പിക്കേണ്ട ചുമതല എച്ച്ആര്‍ഡിഎസ് ഇന്ത്യയെ തേടിയെത്തി.

അഖിലേന്ത്യാ തലത്തില്‍ ആവര്‍ത്തിക്കുന്ന ഒരു എന്‍ജിഒ എന്ന നിലയില്‍, എല്ലാ ഗോത്രങ്ങള്‍ക്കും അതിജീവനത്തിനും സംരക്ഷണത്തിനും വികസനത്തിനും പങ്കാളിത്തത്തിനുമുള്ള അവകാശം ലഭ്യമാക്കുക എന്നതാണ് എച്ച്ആര്‍ഡിഎസ് ഇന്ത്യയുടെ പ്രധാന ദര്‍ശനം. പിന്നോക്കാവസ്ഥയിലുള്ള ഓരോ വ്യക്തിക്കും സാമ്പത്തികവും സാമൂഹികവുമായ അതിജീവനത്തിനും സംരക്ഷണത്തിനും വികസനത്തിനുമുള്ള അവകാശം ലഭ്യമാക്കുന്നതിനായാണ് എച്ച്ആര്‍ഡിഎസ് ഇന്ത്യ പ്രവര്‍ത്തിക്കുന്നത്. കേരള, തമിഴ്നാട് സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കിക്കൊണ്ടാണ് എച്ച്ആര്‍ഡിഎസ് ഇന്ത്യയുടെ പ്രവര്‍ത്തനം. വ്യക്തിഗത കഴിവുകളുടെയും വിഭവങ്ങളുടെയും സാധ്യതകള്‍ തിരിച്ച
റിഞ്ഞുകൊണ്ട് ദരിദ്ര സമൂഹങ്ങള്‍ക്ക് തുല്യമായ സാമ്പത്തിക സാഹചര്യങ്ങള്‍ എച്ച്ആര്‍ഡിഎസ് ഒരുക്കി നല്‍കുന്നു.

ആദിവാസി മേഖലകളില്‍ അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം സ്വയം സഹായ സംഘങ്ങളെ പ്രോത്സാഹിപ്പിക്കുക, സാമൂഹികക്ഷേമ, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുക, മെഡിക്കല്‍ ദുരിതാശ്വാസ പരിപാടികളും പദ്ധതിക
ളും നടപ്പിലാക്കുക, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി സ്വയം തൊഴില്‍ പരിപാടികള്‍ നടപ്പിലാക്കുക, കുട്ടികളുടെയും സ്ത്രീകളുടെയും ആരോഗ്യം, സമൂഹ വികസനം, ശാക്തീകരണം എന്നിവ ഉറപ്പാക്കുക, ഭവനരഹിതര്‍ക്കുള്ള ഭവന, ശുചിത്വ പദ്ധതികള്‍ നടപ്പിലാക്കുക, മഴവെള്ള സംഭരണവും സംരക്ഷണവും യഥാര്‍ത്ഥ്യമാക്കുക, ടൂറിസം പ്രോത്സാഹന പ്രവര്‍ത്തനങ്ങള്‍, ആരോഗ്യ ബോധവത്കരണം എന്നിവ യാഥാര്‍ഥ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളിലധിഷ്ഠിതമായാണ് പ്രവര്‍ത്തനങ്ങള്‍.

എച്ച്ആര്‍ഡിഎസ് ഇന്ത്യ മുന്നോട്ട് വയ്ക്കുന്ന വികസന മാതൃക

ആദിവാസി ഗോത്ര വികസനത്തിന്റെ അജണ്ട പൂര്‍ണ്ണമായും മുന്നോട്ടുവയ്ക്കുന്ന ഒരു രജിസ്റ്റര്‍ ചെയ്ത എന്‍ജിഒയാണ് എച്ച്ആര്‍ഡിഎസ് ഇന്ത്യ. അതിനാല്‍ തന്നെ തുടക്കം മുതല്‍, എച്ച്ആര്‍ഡിഎസ് ഇന്ത്യ സാമൂഹിക പിടിവാശികളില്‍ നിന്നും അസമത്വത്തില്‍ നിന്നും മുക്തമായ ഇന്ത്യ എന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ട് പോയത്. മാനവികതയുടെ പുനഃസ്ഥാപനവും മാനുഷിക സമൂഹത്തിന്റെ സംസ്‌കരണവുമാണ് എക്കാലത്തും പ്രധാന ലക്ഷ്യമായി കണ്ടിരുന്നത്. എച്ച്ആര്‍ഡിഎസ് ഇന്ത്യ നിരവധി ഗോത്ര കുടുംബങ്ങള്‍ക്ക് നേരിട്ട് പ്രയോജനം ചെയ്യുന്ന നിരവധി ക്ഷേമ പദ്ധതികള്‍ ഇന്ത്യയിലുടനീളം ആരംഭിച്ചിട്ടുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, ഉപജീവനമാര്‍ഗ്ഗം, സ്ത്രീ ശാക്തീകരണം തുടങ്ങിയ വിവിധ മേഖലകളിലായി ഏറ്റെടുത്ത പദ്ധതികള്‍ വ്യാപിച്ചിരിക്കുന്നു.

കേരളം, തമിഴ്നാട്, ഗുജറാത്ത്, ത്രിപുര, അസം, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളെ മുന്‍നിര്‍ത്തി ഇന്ത്യയിലുടനീളമുള്ള ഗോത്ര, ഗ്രാമവികസനത്തിന്റെ എല്ലാ വശങ്ങളും അഭിസംബോധന ചെയ്യാന്‍ എച്ച്ആര്‍ഡിഎസ് ഇന്ത്യ ശ്രമിക്കുന്നു. ആദിവാസി ഭവന പദ്ധതിയായ ‘സദ്ഗ്രഹ’, സ്ത്രീ ശാക്തീകരണ പരിപാടിയായ ‘ജ്വാലാമുഖി’, ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ വിദ്യാഭ്യാസ, സാംസ്‌കാരിക & നൈപുണ്യ വികസന പരിപാടി ഉഉഡഏഗഥ പദ്ധതിയായ ‘ഏകാഗ്രഹ’, പരമ്പരാഗത വൈദ്യശാസ്ത്ര ഗവേഷണ കേന്ദ്രം (ആരോഗ്യം, ആയുര്‍വേദം, പ്രകൃതിചികിത്സ, സിദ്ധാന്ത് യോഗ) എന്നിവ ഉള്‍പ്പെടുന്ന ‘നിരാമയ’, ഗോത്രവര്‍ഗക്കാരുടെ സുസ്ഥിര ഉപജീവനത്തിനായി ഔഷധ സസ്യങ്ങളുടെ കൃഷി, സുസ്ഥിര പട്ടുനൂല്‍ കൃഷി, ഔഷധ സസ്യങ്ങളുടെ കൃഷി, ജൈവ പ്രകൃതി കൃഷി, മൃഗസംരക്ഷണം, കാര്‍ഷിക വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ‘കര്‍ഷക’ തുടങ്ങി അനേകം പദ്ധതികളാണ് ഇവിടെ യാഥാര്‍ഥ്യമാകുന്നത്.

ജനകീയ പദ്ധതികള്‍, സാര്‍ത്ഥക സ്വപ്നങ്ങള്‍

കഴിഞ്ഞ മുപ്പത് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളിലൂടെ എച്ച്ആര്‍ഡിഎസ് ഇന്ത്യ അനേകായിരം ആദിവാസികളെയാണ് സമാധാനപരമായ ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തിയിരിക്കുന്നത്. രാജ്യം വികസനത്തിന്റെ പാതയില്‍ കുതിച്ചു കൊണ്ടിരിക്കുന്ന ഇക്കാലത്തും ഉണ്ണാനും ഉടുക്കാനുമില്ലാതെ, മഴനനയാതെ കിടന്നുറങ്ങാന്‍ ഒരിടമില്ലാതെ ഒരു വിഭാഗം ജനങ്ങള്‍ ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ ജീവിക്കുന്നുണ്ടെന്ന സത്യം സമൂഹത്തിനു മുന്നില്‍ തുറന്നു കാണിച്ചു കൊണ്ടാണ് എച്ച്ആര്‍ഡിഎസ് ഇന്ത്യ തങ്ങളുടെ സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

‘സദ്ഗ്രഹ”- അടച്ചുറപ്പുള്ള വീട്

എച്ച്ആര്‍ഡിഎസ് ഇന്ത്യയുടെ പ്രധാന പദ്ധതികളിലൊന്നാണ് സദ്ഗ്രഹ. ഇന്ത്യയില്‍ ഉടനീളം പ്രഖ്യാപിച്ച, പ്രത്യേകിച്ച് ഏഴു സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തികമായ ഭവന പദ്ധതിയാണ് ഇത്. സദ്ഗ്രഹ പദ്ധതിയിലൂടെ ആദിവാസി ഗോത്ര വിഭാഗത്തിന് അടച്ചുറപ്പുള്ള വീടുകള്‍ ലഭ്യമാക്കുന്നു.അടച്ചുറപ്പുള്ള വീടുകളില്‍ താമസിക്കുന്ന ഇവര്‍ക്ക് തുടര്‍ന്ന് നല്ല വിദ്യാഭ്യാസ സാഹചര്യങ്ങള്‍ വിവിധങ്ങളായ പദ്ധതികളിലൂടെ ലഭ്യമാക്കുന്നു.

ഇന്ത്യന്‍ ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂള്‍ ആര്‍ട്ടിക്കിള്‍ 244(1) പ്രകാരം പട്ടികവര്‍ഗ പ്രദേശങ്ങളുടെയും പട്ടികവര്‍ഗങ്ങളുടെയും ഭരണത്തിനും നിയന്ത്രണത്തിനും വ്യവസ്ഥകള്‍ നല്‍കുന്നു, പട്ടികവര്‍ഗ പ്രദേശങ്ങള്‍ക്കും ഗോത്ര ഉപദേശക സമിതിക്കും പ്രത്യേക നിയമങ്ങളിലൂടെ ഗോത്രവര്‍ഗ ജനതയ്ക്ക് സംരക്ഷണം നല്‍കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇത്തരം പ്രത്യേക വ്യവസ്ഥകള്‍ ഉണ്ടായിരുന്നിട്ടും, ഇന്നും ഇന്ത്യന്‍ സമൂഹത്തിലെ ഏറ്റവും താഴ്ന്നതും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടതുമായ വിഭാഗങ്ങളില്‍ ഒന്നാണ് ആദിവാസി ഗോത്രങ്ങള്‍.

1993-94 ലെ കണക്കു പ്രകാരം മൊത്തം ജനസംഖ്യയുടെ ഏകദേശം 8.6 ശതമാനം ദാരിദ്ര്യരേഖയ്ക്ക് താഴെയായിരുന്നു. അഖിലേന്ത്യാ തലത്തില്‍, ഗ്രാമപ്രദേശങ്ങളിലെ ദാരിദ്ര്യ അനുപാതം അതേ വര്‍ഷം 37.3 ശതമാനമായിരുന്നു. രാജ്യത്തെ മറ്റ് സാമൂഹിക വിഭാഗങ്ങളെയും നഗരപ്രദേശങ്ങളെയും അപേക്ഷിച്ച് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരില്‍ ഏറ്റവും ഉയര്‍ന്ന ശതമാനം പട്ടികവര്‍ഗക്കാരാണെന്ന് കണ്ടെത്തി. ഇന്നും ആ കണക്കില്‍ വലിയ വ്യത്യസം വന്നിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.

കാടും കാട്ടുപ്രദേശവുമാണ് ആദിവാസി ഗോത്രങ്ങളുടെ വാസസ്ഥലമെങ്കിലും കാലാനുബന്ധമായ മാറ്റങ്ങള്‍ക്കനുസൃതമായി മികച്ച ജീവിത നിലവാരവും സൗകര്യങ്ങളും അവര്‍ ആഗ്രഹിക്കുന്നുണ്ട്. ഗോത്ര ജനസംഖ്യയുടെ ജനസംഖ്യാ അനുസരിച്ച്, രാജ്യത്തെ മൊത്തം ജനസംഖ്യയുടെ ഏകദേശം 8.6% ഒമ്പത് സംസ്ഥാനങ്ങളിലായി വ്യാപിച്ചിരിക്കുന്നു, 104 ദശലക്ഷത്തിലധികം ഗോത്രങ്ങള്‍ രാജ്യത്ത് താമസിക്കുന്നു. ശുചിത്വമുള്ള സാഹചര്യങ്ങള്‍, ഭക്ഷണം, കിടപ്പാടം എന്നിവ ഇക്കൂട്ടര്‍ അര്‍ഹിക്കുന്നു. എന്നാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കേണ്ടി വരുന്ന ഇവരുടെ ജീവന്‍പോലും സുരക്ഷിതമല്ല. ആദിവാസി സ്ത്രീകളുടെ അവസ്ഥ വളരെ മോശമാണ്.

അജി കൃഷ്ണന്‍

ആദിവാസി സ്ത്രീകളുടെ ജീവിതത്തെക്കുറിച്ച് കേരള സംസ്ഥാന വനിതാ കമ്മീഷന്‍ നടത്തിയ പഠനത്തില്‍ വ്യക്തമാകുന്നത് ഏകദേശം 50 ശതമാനം സ്ത്രീകള്‍ ലൈംഗിക ചൂഷണത്തിന്റെ ഇരകളായിട്ടുണ്ടെന്നാണ്. 53.5 ശതമാനം സ്ത്രീകള്‍ക്കും ചൂഷണത്തില്‍ നിന്ന് സംരക്ഷണം നല്‍കാന്‍ രക്ഷിതാക്കള്‍ ഇല്ല. 40.67 ശതമാനം പേര്‍ക്കും കുടിവെള്ള സൗകര്യമോ ടോയ്ലറ്റോ ഇല്ല.

90 ശതമാനം ആദിവാസി സ്ത്രീകളുടെയും ആരോഗ്യസ്ഥിതി തൃപ്തികരമല്ല. 71.31 ശതമാനം ആദിവാസി അമ്മമാര്‍ വിഷാദരോഗം അനുഭവിക്കുന്നു, 48 ശതമാനം പേര്‍ക്ക് ഉത്കണ്ഠാ രോഗങ്ങളുണ്ട്. ഏകദേശം 63 ശതമാനം പേര്‍ക്കും ഉറക്ക തകരാറുകളും ഉണ്ട്. സുരക്ഷിതമായ ആവാസ വ്യവസ്ഥയില്‍ ഒരു ജീവിതം ഇല്ലാത്തതാണ് ഇതില്‍ പല പ്രശ്‌നനങ്ങള്‍ക്കുമുള്ള കാരണം. ഇതിനുള്ള പാരിഹാരമായാണ് സദ്ഗ്രഹ എന്ന പേരില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അടച്ചുറപ്പുള്ള വീടുകള്‍ നല്‍കുന്ന പദ്ധതി എച്ച്ആര്‍ഡിഎസ് ഇന്ത്യ നടപ്പാക്കിയത്.

ഇത്തരത്തില്‍ ഇന്ത്യയില്‍ ഉടനീളം ഒരു കോടി വീടുകള്‍ നിര്‍മ്മിക്കാന്‍ ലക്ഷ്യമിടുന്ന ട്രൈബല്‍ ഹൗസിംഗ് പ്രോജക്റ്റ് ആണ് ‘സദ്ഗ്രഹ’. പരിസ്ഥിതി സുസ്ഥിരത നിലനിര്‍ത്തുന്നതിനായി ഫൈബര്‍ സിമന്റ് പാനലുകള്‍ ഉപയോഗിച്ചാണ് വീടുകളുടെ നിര്‍മാണം. ഇത്തരത്തില്‍ അട്ടപ്പാടിയില്‍ വിഭാവനം ചെയ്ത 1000 വീടുകളില്‍ 200 എണ്ണം നിര്‍മാണം പൂര്‍ത്തിയാക്കി. നിലവില്‍ ഒഡീഷയില്‍ സദ്ഗ്രഹ പദ്ധതിപ്രകാരം വീടുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്.

‘ജ്വാലാമുഖി’ – സ്ത്രീകള്‍ ശക്തരാകട്ടെ

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നതാണ് സ്ത്രീകളുടെ വികസനത്തിന് വിലങ്ങുതടിയാകുന്നത് എന്ന തിരിച്ചറിവില്‍ നിന്നുമാണ് എച്ച്ആര്‍ഡിഎസ് ഇന്ത്യ ജ്വാലാമുഖി എന്ന പദ്ധതി ആവിഷ്‌കരിച്ചത്. ഇതിനായി ബംഗ്ലാദേശ് ഗ്രാമീണ്‍ ബാങ്കിന്റെ ‘യൂനുസ് മാതൃക’യില്‍ 1999-ല്‍ എച്ച്ആര്‍ഡിഎസ് ഇന്ത്യ സ്വയം സഹായ സംഘങ്ങള്‍ രൂപീകരിച്ചു. കേരളത്തിലെ ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല, പീരുമേട്, ദേവികുളം താലൂക്കുകളിലായി എച്ച്ആര്‍ഡിഎസ് ഇന്ത്യ 750 സ്വയം സഹായ സംഘങ്ങള്‍ രൂപീകരിച്ചു കൊണ്ട് പദ്ധതിക്ക് തുടക്കമിട്ടു.

തുടര്‍ന്ന് കന്യാകുമാരി ജില്ലയിലെ നാഗര്‍കോവില്‍, കുളച്ചല്‍ എന്നിവിടങ്ങളിലെ സുനാമി ബാധിത പ്രദേശങ്ങളിലായി 2000 ഗ്രൂപ്പുകളും തമിഴ്നാട്ടിലെ നാമക്കല്‍ ജില്ലയില്‍ 500 ഗ്രൂപ്പുകളും രൂപീകരിച്ചു. സ്വയം സഹായ സംഘത്തിന്റെ രൂപീകരണം സ്ത്രീകള്‍ക്ക് പരസ്പരം ഒരു ടീമായി പ്രവര്‍ത്തിക്കാന്‍ പ്രചോദനമാകുന്നു. മൈക്രോ ക്രെഡിറ്റ് സംഘങ്ങള്‍ രൂപീകരിച്ച് പ്രവര്‍ത്തനം വിപുലമാക്കിയതിലൂടെ സ്ത്രീകള്‍ക്ക് വരുമാനത്തിനുള്ള വഴി തുറന്നു. ഇത് പ്രകാരം സ്ത്രീകള്‍ പണം സമ്പാദിക്കുകയും അവരുടെ ചെറുകിട ബിസിനസ്സ് വിപുലപ്പെടുത്തുന്നതിനായി അത് വിനിയോഗിക്കുകയും ചെയ്യുന്നു. ഇതിലൂടെ സ്ത്രീകളെ ശാക്തീകരിക്കുന്നതിനായി ഒരു പൊതു മാനേജ്‌മെന്റ് സംവിധാനവും
പ്രവര്‍ത്തിക്കുന്നു.

എച്ച്ആര്‍ഡിഎസ് ഇന്ത്യ വനിതകള്‍ക്കായി സ്റ്റിച്ചിംഗ് യൂണിറ്റുകള്‍ ആരംഭിക്കുകയും അതിലൂടെ വസ്ത്രങ്ങള്‍, കര്‍ട്ടനുകള്‍, കിടക്ക വിരി, കിടക്ക കവര്‍, തലയിണ കവര്‍ എന്നിവ നിര്‍മിച്ചു വിപണിയിലെത്തിക്കുകയും ചെയ്യുന്നു. ഇന്ത്യയില്‍ ദശലക്ഷക്കണക്കിന് ആളുകളുടെ ഉപജീവനമാര്‍ഗമായി ഇത് മാറിക്കഴിഞ്ഞു. ഇതിനു പുറമേ കോഴി വളര്‍ത്തല്‍, ക്ഷീരകര്‍ഷകര്‍, പലചരക്ക്, സ്റ്റേഷനറി കടകള്‍, പഴം, പച്ചക്കറി കടകള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, തയ്യല്‍, മധുരപലഹാര സ്റ്റാളുകള്‍ തുടങ്ങിയവ നിര്‍മിച്ചു വിപണനം ചെയ്യുന്നതിലുള്ള പദ്ധതികള്‍ വിജകരമായി നടപ്പിലാക്കി വരുന്നു. അട്ടപ്പാടിയില്‍ പ്രധാനമായും എസ്എച്ച്ജി അംഗങ്ങളുമായി ചേര്‍ന്ന് സ്റ്റിച്ചിംഗ് യൂണിറ്റ്, ഭക്ഷ്യ നിര്‍മ്മാണം തുടങ്ങിയ ചില പരിപാടികള്‍ മെച്ചപ്പെടുത്തുന്നതിനായി, സര്‍ജിക്കല്‍ ഗൗണുകള്‍ നിര്‍മ്മിച്ച് ആശുപത്രിയിലേക്ക് വിതരണം ചെയ്യുന്ന ഒരു സര്‍ജിക്കല്‍ മാനുഫാക്ചറിംഗ് യൂണിറ്റ് എന്നിവ വിജയകരമായി പ്രവര്‍ത്തിച്ചു വരുന്നു.

‘ഏകാഗ്രഹ’ – വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം

വിദ്യാഭ്യാസം ഒരു ആഗ്രഹമല്ല, മറിച്ച് ഒരു വ്യക്തിയുടെ വ്യക്തിപരമായ വളര്‍ച്ചയെ നയിക്കുന്ന ഊര്‍ജമാണ്. ഓരോ വ്യക്തിയുടെയും വളര്‍ച്ചയ്ക്കൊപ്പം, വിദ്യാഭ്യാസം സാമൂഹിക ഐക്യത്തെയും സാമ്പത്തിക വളര്‍ച്ചയെയും വിഭാവനം ചെയ്യുന്നു. സാമൂഹിക പുരോഗതിയുടെയും പരിഷ്‌കരണത്തിന്റെയും അടിസ്ഥാന രീതിയാണ് വിദ്യാഭ്യാസം. വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിന് സ്വന്തം ലക്ഷ്യങ്ങള്‍ രൂപപ്പെടുത്താനും സ്വന്തം മാര്‍ഗങ്ങളും വിഭവങ്ങളും സംഘടിപ്പിക്കാനും അങ്ങനെ സ്വയം രൂപപ്പെടുത്താനും കഴിയും. ഈ തിരിച്ചറിവില്‍ നിന്നുമാണ് ആദിവാസിമേഖലകളിലെ കുട്ടികള്‍ക്കായി പ്രാഥമിക വിദ്യാഭ്യാസം നടപ്പാക്കുന്ന ഏകാഗ്രഹ പദ്ധതി എച്ച്ആര്‍ഡിഎസ് ഇന്ത്യ ആവിഷ്‌ക്കരിച്ചത്.

സാമൂഹിക-സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മേഖലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ പിന്നിലാണ്. ഇതിന്റെ ഫലമായി അവര്‍ കഴിവുകള്‍ നേടിയിട്ടും അവരുടെ സ്വപ്നം പിന്തുടരുന്നതില്‍ നിന്ന് പിന്നോട്ട് പോകുന്നു. അവസരങ്ങളുടെ അഭാവമാണ് ഇതിലുള്ള കാരണം. ഏകാഗ്രഹ പദ്ധതിയിലൂടെ പഠനത്തില്‍ താല്‍പര്യമുള്ള കുട്ടികള്‍ക്ക് പഠിക്കാനുള്ള അവസരങ്ങളും മറ്റും ലഭ്യമാക്കുന്നു. ഇതിനെല്ലാം പുറമെ ആദിവാസി വിഭാഗത്തിന്റെ ആരോഗ്യ സംരക്ഷണം, നൈപുണ്യ വികസനം, സ്വയം തൊഴില്‍ വികസനം തുടങ്ങി അനേകം പദ്ധതികള്‍ക്ക് എച്ച്ആര്‍ഡിഎസ് ഇന്ത്യ നേതൃത്വം നല്‍കുന്നു.

കേരളത്തിലെ ഇടുക്കി ജില്ലയുടെ ഭാഗമായ തൊടുപുഴയില്‍ രൂപം കൊണ്ട എച്ച്ആര്‍ഡിഎസ് ഇന്ത്യ എന്ന എന്‍ജിഒ, ആദിവാസി ഊരുകളുടെയും വിഭാഗങ്ങളുടെയും വികസനത്തിലധിഷ്ഠിതമായ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിനകത്തും പുറത്തും വിജയമാതൃക സൃഷ്ടിച്ചു മുന്നേറുമ്പോള്‍ അതിനു നേതൃത്വമേകുന്നത് ആത്മീയതയിലൂടെ വികസിത സമൂഹമെന്ന സ്വപ്നം നെഞ്ചേറ്റുന്ന ഗുരു ആത്മ നമ്പിയാണ്. ആത്മാജി എന്ന പേരിലറിയപ്പെടുന്ന ഗുരു ആത്മ നമ്പി എച്ച്ആര്‍ഡിഎസ് ഇന്ത്യയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്നുകൊണ്ട് വിപ്ലവകരമായ ഒരു മുന്നേറ്റത്തിനാണ് നേതൃത്വം നല്‍കുന്നത്. ബ്രസീലില്‍ ആശ്രമവും അനുയായികളും ഏറെയുള്ള ഗുരു ആത്മ നമ്പിയുടെ സജീവ പ്രവര്‍ത്തനത്തിലൂടെയാണ് അനുയായികളില്‍ നിന്നും കോര്‍പ്പറേറ്റുകളുടെ സിഎസ്ആര്‍ ഫണ്ടുകളില്‍ നിന്നുമായി ആദിവാസി സമൂഹത്തിന്റെ ഉന്നമനത്തെ മുന്‍നിര്‍ത്തിയുള്ള എച്ച്ആര്‍ഡിഎസ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് ലഭ്യമാകുന്നത്. എച്ച്ആര്‍ഡിഎസ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നേറുമ്പോള്‍ ഗുരു ആത്മ നമ്പി ആഗ്രഹിക്കുന്നത് സമത്വം, സമാധാനം, വികസനം എന്നീ തത്വങ്ങളില്‍ അധിഷ്ഠിതമായുള്ള വികസനമാണ്. മൂന്നു പതിറ്റാണ്ട് പിന്നിടുന്ന എച്ച്ആര്‍ഡിഎസ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഭാവി പദ്ധതികളെക്കുറിച്ചും ഗുരു ആത്മ നമ്പി സംസാരിക്കുന്നു.

ആദിവാസി സമൂഹത്തിന്റെ വികസനം മുന്‍നിര്‍ത്തിയുള്ള എച്ച്ആര്‍ഡിഎസ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് 30 വയസ് തികഞ്ഞിരിക്കുകയാണ്. ഇക്കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങളെ എങ്ങനെ വിലയിരുത്തുന്നു?

സാമൂഹികപരമായും വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും എല്ലാ അര്‍ത്ഥത്തിലും പിന്നാക്കം നില്‍ക്കുന്ന ആദിവാസി സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നു, ആ പ്രവര്‍ത്തനങ്ങള്‍ തടസമില്ലാതെ മൂന്ന് പതിറ്റാണ്ടായി മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയുന്നു എന്നത് തന്നെ വലിയ നേട്ടമായി കാണുന്നു. ഈ മേഖലയിലെ അടിസ്ഥാനപ്രശ്‌നങ്ങളെക്കുറിച്ചും അതിന്റെ വ്യാപ്തിയെക്കുറിച്ചും പഠിക്കാന്‍ ഇക്കഴിഞ്ഞ കാലങ്ങള്‍ക്കൊണ്ട് സാധിച്ചിട്ടുണ്ട്.

ആദിവാസി സമൂഹത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ സമൂഹത്തിന്റെ വിവിധ രംഗങ്ങളിലുള്ള ആളുകളെ പങ്കാളികളാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നത് വലിയ നേട്ടമാണ്. എന്നാല്‍ വ്യക്തി പരമായി പറയുകയാണെങ്കില്‍, ഇനിയും ഏറെ ദൂരം മുന്നോട്ട് പോകാനുമുണ്ടെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, കിടപ്പാടം തുടങ്ങിയ മേഖലകളിലാണ് എച്ച്ആര്‍ഡിഎസ് ഇന്ത്യ പ്രധാനമായും ശ്രദ്ധിക്കുന്നത്. ഈ സൗകര്യങ്ങള്‍ ഇനിയും കടന്നെത്താത്ത ആദിവാസിമേഖലകള്‍ കേരളത്തില്‍ ഒട്ടേറെയുണ്ട്. അട്ടപ്പാടിയിലും വയനാട്ടിലും സജീവമായി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് പോലെ എല്ലാ ആദിവാസി മേഖലകളിലേക്കും എത്താനുള്ള ശ്രമങ്ങള്‍ ഞങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു.

കേരളത്തിന് പുറത്ത് ഒഡീഷ, മേഘാലയ, മണിപ്പൂര്‍, രാജസ്ഥാന്‍, ത്രിപുര, ആസാം തുടങ്ങിയ മേഖലകളിലൊക്കെ തന്നെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നത് വലിയ നേട്ടമായി കാണുന്നു. വീടില്ലാത്ത ആദിവാസികള്‍ക്കായി വീടുകള്‍ നല്‍കുന്ന സദ്ഗ്രഹ, സ്ത്രീകളുടെ വരുമാനം ഉറപ്പാക്കുന്ന ജ്വാലാമുഖി, വിദ്യാഭ്യാസം ഉറപ്പാക്കുന്ന ഏകാഗ്രഹ തുടങ്ങിയ പദ്ധതികള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. ഇന്ത്യയൊട്ടാകെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഡല്‍ഹിയില്‍ എച്ച്ആര്‍ഡിഎസ് ഇന്ത്യയുടെ പ്രധാന ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. സമാനമായ രീതിയില്‍ സൗത്ത് ഇന്ത്യയില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പാലക്കാട് റീജണല്‍ ഓഫീസും പ്രവര്‍ത്തിക്കുന്നു.

ആദിവാസി വിഭാഗത്തിന്റെ വികസനം ഏത് രീതിയിലായിരിക്കണം എന്നാണു താങ്കള്‍ ആഗ്രഹിക്കുനന്നത് ?

നമ്മള്‍ ചിന്തിക്കുന്നതിനേക്കാള്‍ മോശമാണ് ആദിവാസി വിഭാഗത്തിന്റെ അവസ്ഥ. സ്വന്തമായി ഭൂമിയുണ്ട്. എന്നാല്‍ അതില്‍ അടച്ചുറപ്പുള്ള വീടില്ല. നല്ല വസ്ത്രങ്ങളില്ല, പോഷകാഹാരമില്ല, ഒരു അസുഖം വന്നാല്‍ വേണ്ട ചികിത്സ ലഭ്യമാക്കുന്നതിനായുള്ള ആശുപത്രി സൗകര്യങ്ങളില്ല, നാടിന്റെ മാറുന്ന അവസ്ഥയും അവസരങ്ങളും മനസിലാക്കുന്നതിനായി വിദ്യാഭ്യസമില്ല. ഇത്തരം ഇല്ലായ്മകളെല്ലാം പരിഹരിക്കുക എന്നതാണ് ആദ്യപടി. താമസിക്കാന്‍ വീട്, വരുമാനം, പഠനത്തിനുള്ള സൗകര്യങ്ങള്‍ എന്നിവയെല്ലാം നടപ്പിലാക്കണം. ഇതിനുള്ള ശ്രമങ്ങളാണ് നിലവില്‍ ചെയ്യുന്നത്. ആദിവാസി സമൂഹമുള്ള മേഖലകളിലെ സ്‌കൂളുകളുമായി ബന്ധപ്പെട്ട് ഇവര്‍ക്കു പഠനത്തിനായി സൗകര്യം ഒരുക്കുകയും ട്യൂഷന്‍ മാസ്റ്റര്‍മാരെ നിയോഗിക്കുകയും ചെയ്യുന്നു. ഇവര്‍ മുഖാന്തിരം അടിസ്ഥാന വിദ്യാഭ്യാസം ഉറപ്പാക്കുന്നു.

ഒരു വ്യക്തിയുടെയോ സമൂഹത്തിന്റെയോ സമഗ്രവികസനത്തില്‍ ആത്മീയതയ്ക്ക് ഉള്ള സ്ഥാനമെന്താണ് ?

ആത്മീയത എന്നത് ഒരു വ്യക്തിയുടെ വികസന ചിന്തകളുടെ ഹൃദയമാണെന്ന് പറയാം. മനുഷ്യ ശരീരത്തില്‍ ഹൃദയം എന്നത് എത്രമാത്രം നിര്‍ണായകമാണോ അതേ സ്ഥാനമാണ് ആത്മീയതക്ക് വ്യക്തി വികസനത്തിലുള്ളത്. നമ്മള്‍ ആരാണ്, എന്താണ് ജീവിതത്തിന്റെ ലക്ഷ്യം, എന്തിനു വേണ്ടി ഭൂമിയില്‍ പിറന്നു തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ആധികാരികമായി ചിന്തിക്കാനും മനസിലാക്കാനും ആത്മീയത സഹായിക്കുന്നു.

ലോകമെന്താണ്, ലോകം എന്തിനായി നിലകൊള്ളുന്നു തുടങ്ങിയ കാര്യങ്ങളെല്ലാം മനസിലാക്കാന്‍ ആത്മീയത സഹായിക്കുന്നു. സഹജീവികളോട് എങ്ങനെ പെരുമാറണം, എന്തായിരിക്കണം ചിന്തകള്‍ എന്നതെല്ലാം ആത്മീയത സ്വാധീനിക്കപ്പെടുന്നു. അതിനാല്‍ തന്നെ വ്യക്തമായ തീരുമാനങ്ങള്‍ എടുക്കാനും സഹവര്‍ത്തിത്വത്തോടെ പെരുമാറാനും ഒക്കെ ആത്മീയത ഗുണകരമാകുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എല്ലാ നന്മകളുടെയും അടിസ്ഥാനമാണ് ആത്മീയത.

എച്ച്ആര്‍ഡിഎസ് ഇന്ത്യയുടെ പ്രസിഡന്റ് എന്ന നിലയില്‍ ഇന്ത്യന്‍ കോര്‍പ്പറേറ്റുകളില്‍ നിന്നും പ്രസ്ഥാനത്തിനുള്ള പിന്തുണയെ എങ്ങനെ വിലയിരുത്തുന്നു ?

കോടിക്കണക്കിന് ആളുകള്‍ അടങ്ങുന്നതാണ് ഇന്ത്യയിലെ ആദിവാസി മേഖല. കേള്‍ക്കുമ്പോള്‍ തികച്ചും അടിസ്ഥാനപരമായ കാര്യമായി തോന്നുമെങ്കിലും വീട്, വിദ്യാഭ്യാസം, ആരോഗ്യ സൗകര്യങ്ങള്‍ തുടങ്ങിയ രംഗങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാമായി വലിയ രീതിയിലുള്ള ഫണ്ട് ആവശ്യമാണ്. ഇതിനായി എച്ച്ആര്‍ഡിഎസ് ഇന്ത്യ ധാരാളം കോര്‍പ്പറേറ്റുകളെ കാണുകയും പ്രവര്‍ത്തന പദ്ധതികളുടെ രൂപരേഖ കാണിക്കുകയും സിഎസ്ആര്‍ പിന്തുണ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

അതിന്റെ ഭാഗമായി പെട്രോളിയം കമ്പനികള്‍ ഉള്‍പ്പെടെ നിരവധി കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് എച്ച്ആര്‍ഡിഎസ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിയിട്ടുണ്ട്. തുടര്‍ച്ചയായി കോര്‍പ്പറേറ്റുകളുടെ പിന്തുണ ആവശ്യപ്പെടുകയും കൂടുതല്‍ കോര്‍പ്പറേറ്റുകളിലേക്ക് എച്ച്ആര്‍ഡിഎസ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ എത്തിക്കുകയും ചെയ്യുകയാണ് നിലവില്‍ ഞങ്ങള്‍.

എച്ച്ആര്‍ഡിഎസ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം 2025 എന്ന വര്‍ഷത്തെയും പ്രവര്‍ത്തനങ്ങളെയും എങ്ങനെ നോക്കിക്കാണുന്നു ?

2025 ല്‍ സദ്ഗ്രഹ പദ്ധതിക്ക് കീഴില്‍ ഒരു ലക്ഷം വീടുകളുടെ നിര്‍മാണം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി പൂര്‍ത്തിയാക്കണം എന്നാണ് എച്ച്ആര്‍ഡിഎസ് ഇന്ത്യ ആഗ്രഹിക്കുന്നത്. നിലവില്‍ എല്ലാവരും ഒരേ മനസോടെ പ്രവര്‍ത്തിക്കുന്നത് ഈ പദ്ധതിക്കായാണ്. ഈ വരുന്ന മെയ് മാസത്തില്‍ എച്ച്ആര്‍ഡിഎസ് ഇന്ത്യ നിലവില്‍ വന്നിട്ട് 30 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ഇക്കഴിഞ്ഞ 30 വര്‍ഷവും ഇന്ത്യയിലെ ആദിവാസി വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ടു പ്രവര്‍ത്തിച്ച എച്ച്ആര്‍ഡിഎസ് ഇന്ത്യ ഇന്ത്യക്ക് പുറത്തേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ്.

ആഫ്രിക്കയാണ് പുതിയ ലക്ഷ്യസ്ഥാനം. ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ വികസനം ഒട്ടും കടന്നെത്താത്ത, പട്ടിണി മൂലം കഷ്ടപ്പെടുന്ന ജനങ്ങളുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള പദ്ധതിയിലാണ് എച്ച്ആര്‍ഡിഎസ് ഇന്ത്യ. ഏറെ പ്രതീക്ഷയോടെയാണ് ഈ നീക്കത്തെ നോക്കിക്കാണുന്നത്. ലോകം മുഴുവന്‍ പ്രകാശം പരത്താന്‍ എച്ച്ആര്‍ഡിഎസ് ഇന്ത്യക്ക് കഴിയട്ടെ എന്നാണ് ആഗ്രഹിക്കുന്നത്, അതിനായാണ് പ്രവര്‍ത്തിക്കുന്നതും.

സാമൂഹിക വികസനത്തിന്റെ നേതൃ മണ്ഡലത്തില്‍ നിന്നും പാര്‍ശ്വവത്കരിക്കപ്പെടുന്ന ആദിവാസി സമൂഹത്തിന്റെ ഉന്നമനത്തിനായി തന്റെ ജീവിതത്തിലെ മുപ്പതാണ്ടുകള്‍ മാറ്റിവച്ച വ്യക്തിയാണ് എച്ച്ആര്‍ഡിഎസ് ഇന്ത്യയുടെ സ്ഥാപക സെക്രട്ടറിയായ അജി കൃഷ്ണന്‍. മൂന്ന് പതിറ്റാണ്ട് നീണ്ടു നിന്ന പ്രവര്‍ത്തങ്ങള്‍ നല്‍കിയ ഉള്‍വെളിച്ചത്തെപ്പറ്റി അജി കൃഷ്ണന്‍ മനസ് തുറക്കുന്നു.

വികസനമെന്നാല്‍ ഒരിക്കലും ഒരു വിഭാഗം ജനങ്ങളില്‍ മാത്രം കേന്ദ്രീകൃതമാകേണ്ട ഒന്നല്ല എന്ന ചിന്തയില്‍ നിന്നുമാണ് സമാനമനസ്‌കരായ ഞങ്ങള്‍ ചിലര്‍ ചേര്‍ന്ന് എച്ച്ആര്‍ഡിഎസ് ഇന്ത്യക്ക് രൂപം നല്‍കുന്നത്. തുടക്കം മുതല്‍ ഈ നിമിഷം വരെ, സംഘടനയുടെ സ്ഥാപിത ലക്ഷ്യമായ ആദിവാസി സമൂഹത്തിന്റെ ഉന്നമനം എന്ന ലക്ഷ്യം അതിന്റെ പൂര്‍ണതയില്‍ പ്രാവര്‍ത്തികമാക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. ആദിവാസികളുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ എന്തെന്ന് മനസിലാക്കാനും ആ പ്രശ്‌നങ്ങള്‍ തരണം ചെയ്യുന്നതിനായി പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കാനും സാധിച്ചു.

ഇത്തരത്തില്‍ ആവിഷ്‌ക്കരിച്ച പദ്ധതികളുടെ ഫലം ആദിവാസി സമൂഹത്തിനു ലഭിക്കുന്നുണ്ടെന്നതിലാണ് ഞങ്ങളുടെ വിജയം.
എന്റെ നാളിതുവരെയുള്ള അനുഭവത്തില്‍ നിന്നും മനസിലാക്കുന്നത്, മാറുന്ന ലോകത്തിനനുസൃതമായി ജീവിത സാഹചര്യങ്ങളില്‍ മാറ്റം വരുത്താനും പരിഷ്‌കൃത സമൂഹത്തിന് ചേരുന്ന രീതിയില്‍ ജീവിക്കാനും ആദിവാസി ഗോത്രങ്ങളിലെ ആളുകള്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ വികസനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ അനുവദിക്കുന്ന പല പദ്ധതികളും ഇടനിലക്കാരുടെ ചൂഷണം നിമിത്തം ഇവരിലേക്ക് എത്തുന്നില്ല എന്നാണ്.

ഇവിടെയാണ് കോര്‍പ്പറേറ്റുകളുടെ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ടുകള്‍ ഗുണം ചെയ്യുന്നത്. എച്ച്ആര്‍ഡിഎസ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്ന ഇന്ത്യന്‍ കോര്‍പ്പറേറ്റുകളിലൂടെ ആദിവാസി ഗോത്രവിഭാഗത്തിന്റെ വിദ്യാഭ്യാസം, ആരോഗ്യം, പാര്‍പ്പിടം, വരുമാനം, സ്ത്രീശാക്തീകരണം തുടങ്ങിയ രംഗങ്ങളിലെല്ലാം വികാസനോന്മുഖമായ മാറ്റങ്ങള്‍ കൊണ്ട് വരാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയും എടുത്തു പറയേണ്ടതാണ്.

ആദിവാസികളുടെ വിശപ്പകറ്റുക എന്ന ആദ്യ ലക്ഷ്യത്തില്‍ നിന്നും ബഹുദൂരം സഞ്ചരിച്ചെത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും എച്ച്ആര്‍ഡിഎസ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കണം, അതിലൂടെ രാജ്യ പുരോഗതിക്ക് സര്‍വ പിന്തുണയും നല്‍കുന്ന സംഘടനയായി മാറാന്‍ എച്ച്ആര്‍ഡിഎസ് ഇന്ത്യക്ക് കഴിയണം എന്നതാണ് സ്ഥാപക സെക്രട്ടറി എന്ന നിലയില്‍ എന്റെ ആഗ്രഹം. ആ ലക്ഷ്യത്തിലേക്ക് ഞങ്ങള്‍ അതിവേഗം നടന്നടുത്ത് കൊണ്ടിരിക്കുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Startup

രാജ്യത്തിനകത്തും പുറത്തുമുള്ള പൊതുഗതാഗത സംവിധാനത്തില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന സ്റ്റാര്‍ട്ടപ്പാണ് എക്‌സ്‌പ്ലോര്‍

Life

മയക്കുമരുന്നിന്റെ ദുരുപയോഗം അടിയന്തരമായി നിയന്ത്രിച്ചില്ലെങ്കില്‍ കേരളം അക്രമാസക്തരായ ആളുകളുടെയും ഭ്രാന്തന്മാരുടെയും ഒരു കേന്ദ്രമായി മാറും

Personal Finance

1994-ല്‍ സ്ഥാപിതമായ ഇംപറ്റസ് അര്‍ത്ഥസൂത്ര കസ്റ്റമൈസ്ഡ് പോര്‍ട്ട്ഫോളിയോ മാനേജ്മെന്റ് സേവനങ്ങള്‍, വെല്‍ത്ത് മാനേജ്മെന്റ്, മ്യൂച്വല്‍ ഫണ്ട് വിതരണം, ഇക്വിറ്റി നിക്ഷേപങ്ങള്‍, ഇന്‍ഷുറന്‍സ് മാനേജ്മെന്റ് തുടങ്ങി വൈവിധ്യം നിറഞ്ഞ നിരവധി സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്നുണ്ട്.

Auto

2025 എഫ്.സി-എസ് എഫ്‌ഐ ഹൈബ്രിഡ് എന്ന് പേരു നല്‍കിയിരിക്കുന്ന ഈ മോട്ടോര്‍സൈക്കിളിന് 1,44,800 (എക്‌സ് ഷോറൂം, ഡല്‍ഹി) രൂപയാണ് വില വരുന്നത്‌